കടലില്‍ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി; ഓസ്‌ട്രേലിയക്ക് നഷ്ടമായത് പ്രശസ്തനായ യുവ കാന്‍സര്‍ ഗവേഷകനെ

കടലില്‍ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി; ഓസ്‌ട്രേലിയക്ക് നഷ്ടമായത് പ്രശസ്തനായ യുവ കാന്‍സര്‍ ഗവേഷകനെ

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.

കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.

സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.

ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന്് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.

'വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.

'CRISPR' കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.


ഡോ. ലുഖ്മാന്‍ ജുബൈര്‍ പ്രൊഫ. നൈജല്‍ മക്മില്ലനൊപ്പം

ക്രിസ്പര്‍ എന്ന ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ ദോഷകരമായ ജീനുകളെ ഭ്രൂണമായിരിക്കുന്ന സമയത്തു തന്നെ കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാതാപിതാക്കളിലൂടെ കുഞ്ഞുങ്ങളിലെത്തുന്ന പല പാരമ്പര്യ രോഗങ്ങള്‍ക്കും തടയിടാനാകുമെന്നാണ് അവകാശവാദം. ജീന്‍ എഡിറ്റിങ് പ്രവൃത്തിരീതികളുടെ ഫലപ്രാപ്തിയില്‍ ശാസ്ത്രലോകത്ത് കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

2019 അവസാനത്തോടെയാണ് ഞങ്ങള്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന് ലഭിക്കുമായിരുന്ന വലിയ പ്രശസ്തി കോവിഡ് മൂലമാണ് കുറഞ്ഞുപോയത്-ഡോ. നൈജല്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. ലുഖ്മാന്റെ മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കാന്‍സര്‍ ഗവേഷണത്തിലൂടെ മെഡിക്കല്‍ ഓങ്കോളജിയില്‍ മറ്റുള്ളവരെ നിസ്വാര്‍ത്ഥമായി സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.

സ്വന്തം ജീവന്‍ ത്യജിച്ച് മറ്റൊരാളെ രക്ഷിക്കാനിറങ്ങിയ ഡോ. ലുഖ്മാന്‍ യഥാര്‍ഥ ഹീറോ ആയിരുന്നുവെന്ന് ക്യൂന്‍സ് ലന്‍ഡിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജോണ്‍ ജെറാര്‍ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.