മോസ്‌കോ: ഉക്രേനിയന്‍ എംബസിയിലേക്ക് സമാധാനപ്പൂക്കളുമായെത്തിയ അഞ്ച് കുട്ടികളെയും രണ്ട് സ്ത്രീകളെയും പിടികൂടി പുടിന്റെ പോലീസ് സംഘം. 7-നും 11-നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും അമ്മമാരെയും ഏറെ സമയം വാഹനത്തില്‍ കയറ്റി പൂട്ടിയിട്ടശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അനിശ്ചിതത്വത്തിന്റെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു.
ജനകീയ വിഷയങ്ങളില്‍ ഇടപെടാറുള്ള ഗവേഷക അലക്സാന്ദ്ര ആര്‍ക്കിപോവ ആണ് 'യുദ്ധം വേണ്ട' എന്നെഴുതിയ പോസ്റ്റര്‍ പിടിച്ച് കുട്ടികള്‍ തടങ്കലില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ സഹിതം വിഷയം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ കുട്ടികളോടും അമ്മമാരോടും ഭരണകൂടം കാണിച്ച അതിക്രമത്തെ റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ അക്കാദമി ഓഫ് നാഷണല്‍ ഇക്കണോമി ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷനിലെ നരവംശ ശാസ്ത്രജ്ഞയായ ആര്‍ക്കിപോവ ഫേസ്ബുക്കില്‍ അപലപിച്ചു.

അഞ്ച് കുട്ടികളുടെ പേരില്‍ യെകറ്റെറിന സാവിസിയന്‍, ഓള്‍ഗ ആള്‍ട്ടര്‍ എന്നീ സ്തീകളെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി ആര്‍ക്കിപോവ പറഞ്ഞു. വ്യക്തതയില്ലാത്ത കുറ്റങ്ങള്‍ക്ക് വിചാരണയും പിഴയും നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് അവരെന്ന് ആര്‍ക്കിപോവ കൂട്ടിച്ചേര്‍ത്തു.കുട്ടികളുടെ മാതാപിതാക്കളെല്ലാവരും ഭയത്തിലാണ്.
ഇതിനിടെ, 14 വയസ്സ് വരെയുള്ള കുട്ടികളെ നിയമപരമായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കുന്നത് കടുത്ത കുറ്റമാണെന്ന് റഷ്യയിലുടനീളമുള്ള പ്രതിഷേധങ്ങളും അറസ്റ്റുകളും നിരീക്ഷിക്കുന്ന വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 33 റഷ്യന്‍ നഗരങ്ങളിലായി 320-ലധികം യുദ്ധവിരുദ്ധ പ്രക്ഷോഭകരെ അധികൃതര്‍ അറസ്റ്റ് ചെയ്തതായും വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ആകെ 6,840 പേരെ തടവിലാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.