യെമന്‍ പൗരനെ വധിച്ചെന്ന കേസ്: വഴികള്‍ അടയുന്നു; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

യെമന്‍ പൗരനെ വധിച്ചെന്ന കേസ്:  വഴികള്‍ അടയുന്നു; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. യെമനിലെ അപ്പീല്‍ കോടതി നിമിഷയുടെ അപേക്ഷ തളളിക്കളഞ്ഞു.

2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമന്‍കാരി ഹനാനും മറ്റൊരു യുവാവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് കേസ്.

മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ ഹര്‍ജി തളളിയത്. നഴ്സായി ജോലി നോക്കിയിരുന്ന നിമിഷയ്ക്ക് സ്വന്തമായി ക്‌ളിനിക് തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത യെമന്‍ പൗരന്‍ പിന്നീട് സാമ്പത്തികമായി ചതിച്ചു. നിമിഷയെ വിവാഹം ചെയ്തെന്ന് കാണിച്ച് വ്യാജരേഖകളുണ്ടാക്കി.

പാസ്പോര്‍ട്ടും പിടിച്ചു വാങ്ങി. ക്രൂരമായ പീഡനങ്ങള്‍ക്കും നിമിഷ ഇരയായി. ഇതിന് പ്രതികാരമായി അമിത ഡോസില്‍ മരുന്ന് കുത്തിവച്ച് ഇയാളെ കൊലപ്പെടുത്തി എന്നാണ് കേസ്.

പിന്നീട് സുഹൃത്ത് ഹനാനൊപ്പം തലാലിന്റെ മൃതദേഹം വെട്ടിനുറുക്കി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു. നിമിഷയ്ക്ക് ശിക്ഷാഇളവ് ലഭിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെയും ഏഴ് വയസുകാരി മകളുടെയും പ്രതീക്ഷ.

ഇനി പ്രതീക്ഷ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലാണ്. യെമന്‍ പ്രസിഡന്റ് ഉള്‍പ്പടെ അംഗങ്ങളായ സമിതിയാണിത്. കേസിന്റെ നടപടി ക്രമങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഈ സമിതി പരിശോധിക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.