ഡിജിപിയുടെ പേരിൽ അധ്യാപികയിൽ നിന്ന് 14 ലക്ഷം തട്ടി; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

ഡിജിപിയുടെ പേരിൽ അധ്യാപികയിൽ നിന്ന് 14 ലക്ഷം തട്ടി; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്‍റെ പേരില്‍ ഓണ്‍ലൈനിൽ പണം തട്ടിപ്പ്. തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിയെ ഡൽഹിയിലെ ഉത്തം നഗറില്‍ നിന്നും പൊലീസ് പിടികൂടി. റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്.

ഡിജിപിയുടെ പേരില്‍ അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഡിജിപി അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ ടെക് രീതിയിലാണ് പണം തട്ടിയത്.

ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച്‌ വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡൽഹയിലാണെന്നും അറിയിച്ചു.

എന്നാൽ സംശയം തീ‍ക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയെന്ന മറുപടി പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുല‍ത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനിടയിലായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ ഉൾപ്പെടെയുള്ള ഇത്തരം സൈബർ തട്ടിപ്പുകളിൽ വീഴരുതെന്നും പൊലീസ് നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.