കൊച്ചി: ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് നടൻ ദുൽഖർ സൽമാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ. ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിക്കും കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് വിലക്ക് ഏർപ്പെടുത്തി.
കൊച്ചിയിൽ ചേർന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31-ന് ചേരുന്ന സംഘടനാ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. തുടർന്ന് നിലവിലെ തീരുമാനം മുഴുവൻ അംഗങ്ങളേയും അറിയിക്കുമെന്നും ഫിയോക് പറഞ്ഞു.
ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങൾക്കുള്ള താക്കീത് എന്ന നിലയിലാണിപ്പോൾ ദുൽഖറിനെ വിലക്കിയിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് പ്രദർശനത്തിനെത്തിയ ദുൽഖറിന്റെ തന്നെ കുറുപ്പ് എന്ന ചിത്രം തിയേറ്ററുടമകൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രം ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചതിനെതിരെ തിയേറ്ററുടമകൾ പ്രതിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26