സമാധാനം വീണ്ടെടുക്കാന്‍ റഷ്യയെയും ഉക്രെയ്‌നെയും വിമല ഹൃദയത്തിനു സമര്‍പ്പിക്കാനൊരുങ്ങി ആഗോള സഭ

സമാധാനം വീണ്ടെടുക്കാന്‍ റഷ്യയെയും ഉക്രെയ്‌നെയും വിമല ഹൃദയത്തിനു സമര്‍പ്പിക്കാനൊരുങ്ങി ആഗോള സഭ

വത്തിക്കാന്‍ സിറ്റി: റഷ്യയെയും ഉക്രെയ്‌നെയും അഗോള കത്തോലിക്കാ സഭ മാര്‍ച്ച് 25 ന് മംഗളവാര്‍ത്ത തിരുനാള്‍ ദിനത്തില്‍ മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമനും പങ്കെടുക്കും. ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മ്മികനായി പീറ്റേഴ്‌സ് ബസലിക്കയിലെ അനുതാപ ശുശ്രൂഷയ്ക്കിടയിലാണ് സമര്‍പ്പണ കര്‍മ്മം. സ്വന്തം വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുകയെന്ന് ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വെയിന്‍ വ്യക്തമാക്കി. ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള മെത്രാന്മാരും വത്തിക്കാനിലെ സമര്‍പ്പണ സമയമായ റോമന്‍ സമയം വൈകിട്ട് 5 മണിയോട് അനുസൃതമായി സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.

വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അറിയിച്ചതനുസരിച്ച് നുണ്‍ഷ്യോമാര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരം ലോകമെങ്ങുമുള്ള മെത്രാന്‍ സമിതികള്‍ ഈ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ തങ്ങളുടെ കീഴിലുള്ള വിശ്വാസി സമൂഹങ്ങളെ തല്‍സമയം പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള മെത്രാന്‍മാരോട് ആഹ്വാനം ചെയ്തിരുന്നു.ഇതേസമയത്ത് ഫാത്തിമായിലും സമര്‍പ്പണം നടക്കും.പേപ്പല്‍ ചാരിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കി ആയിരിക്കും ഫാത്തിമായിലെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സാന്ത്വനവുമായി പാപ്പ ഉക്രെയ്‌നിലേക്കയച്ച രണ്ടംഗ സംഘത്തിലുണ്ടായിരുന്നു കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി.

ഉക്രെയ്‌നിലെ മെത്രാന്മാരുടെ അഭ്യര്‍ത്ഥനയുടെ അനുബന്ധമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നിര്‍ദ്ദേശം മാനിച്ചാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയേയും ഉക്രെയ്‌നേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നത്. യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുരാഷ്ട്രങ്ങളുടേയും സമര്‍പ്പണത്തിലേക്ക്ഉറ്റുനോക്കുകയാണ് ലോകം.പ്രത്യേക പ്രാര്‍ത്ഥനയും ഇതിനായി തയ്യാറാക്കി വത്തിക്കാന്‍ അയച്ചുകൊടുത്തിട്ടുണ്ട്.


സമര്‍പ്പണ കര്‍മ്മത്തിനു മുന്നോടിയായി ലിവിവിലെ ലത്തീന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ മൈക്ക്‌സിസ്ലോയുടെ ആഹ്വാന പ്രകരം ഉക്രെയ്‌നിലെ വിശ്വാസി സമൂഹം നവനാള്‍ നൊവേന നടത്തി.തങ്ങളുടെ അഭ്യര്‍ത്ഥന പാപ്പ മാനിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്ന് നവനാള്‍ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും അഹ്വാനം ചെയ്യവേ മെത്രാപ്പോലീത്ത അറിയിച്ചിരുന്നു.ഉക്രെയ്‌നിലെ ക്രൈസ്തവരെ കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളോടും നവനാള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചിരുന്നു.

1967 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റഷ്യയെ മാതാവിന് സമര്‍പ്പിച്ചുവെങ്കിലും അന്നത്തെ സമര്‍പ്പണത്തിന്റെ അനുബന്ധമായി യുദ്ധ സാഹചര്യത്തില്‍ ഒന്നുകൂടി സമര്‍പ്പിച്ചാല്‍ നന്നായിരിക്കുമെന്ന് ഉക്രെയ്‌നിലെ വിശ്വാസി സമൂഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആഗ്രഹവും, ഉക്രെയ്ന്‍ ജനതയുടെ ശബ്ദവുമാണെന്ന് ആര്‍ച്ച് ബിഷപ്പ് മൈക്ക്‌സിസ്ലോ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.