തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അമേരിക്ക; നവാസ് ഷെരീഫ് മോഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി: ആരോപണങ്ങളുമായി ഇമ്രാന്‍ ഖാന്‍

തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അമേരിക്ക; നവാസ് ഷെരീഫ് മോഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി: ആരോപണങ്ങളുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് ദിനങ്ങള്‍ എണ്ണപ്പെട്ട ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തിനും അമേരിക്കയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അമേരിക്കയ്‌ക്കെതിരേ ഇമ്രാന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്നും അദേഹം ആരോപിച്ചു. 20 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് താന്‍. എല്ലാവര്‍ക്കും അറിയാം അവസാന പന്തു വരെ താന്‍ പോരാടുമെന്ന്.

ജീവിതത്തില്‍ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി.

രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതെ ദേശീയ അസംബ്ലി പിരിഞ്ഞിരുന്നു. ഇനി ഏപ്രില്‍ മൂന്നിന് മാത്രമേ സഭ ചേരൂവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. പ്രതിപക്ഷവുമായി ഇമ്രാന്‍ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ സഭ പിരിച്ചുവിടാമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദേശം വച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ പ്രത്യേക ദൂതന്‍ മുഖേന കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വര്‍ത്തിക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഖ്യകക്ഷികളായ എംക്യുഎംപിയും ബിഎപിയും പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന്‍ ഖാന് ഭൂരിപക്ഷം നഷ്ടമായത്. മാര്‍ച്ച് 28 നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.