ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; കേരള ഘടകത്തിന്റെ പിടിവാശിക്ക് വഴങ്ങി പാര്‍ട്ടി കോണ്‍ഗ്രസ്

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; കേരള ഘടകത്തിന്റെ പിടിവാശിക്ക് വഴങ്ങി പാര്‍ട്ടി കോണ്‍ഗ്രസ്

കണ്ണൂര്‍: ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടരുതെന്ന സിപിഎം കേരള ഘടകത്തിന്റെ വാദത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ മേല്‍ക്കൈ. ഇക്കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന് വോട്ടെടുപ്പിലൂടെ അംഗീകാരവും ലഭിച്ചു. പ്രമേയത്തെ എതിര്‍ത്ത് നാല് പേര്‍ മാത്രമാണ് വോട്ട് ചെയ്തത്.

ആതിഥേയര്‍ മാത്രമല്ല, തങ്ങളാണ് പാര്‍ട്ടിയെന്ന് കേരള ഘടകം ഉറപ്പിക്കുന്നത് കൂടിയായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനം. ഒരു കാലത്ത് സിപിഎമ്മിന്റെ നിയന്ത്രണം കൈവശമുണ്ടായിരുന്ന ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കോണ്‍ഗ്രസിനെ കൈയലകത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പിണറായിക്കും കൂട്ടര്‍ക്കുമായി. ദേശീയ തലത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ കേരള മോഡലിന് വലിയ സ്വീകാര്യതയും ലഭിച്ചു.

ബംഗാളില്‍ അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും അതിനു മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോഴുണ്ടായ ബന്ധം ചൂണ്ടിക്കാട്ടിയാണ് കേരള ഘടകം മേല്‍ക്കൈ നേടിയത്. ബംഗാളില്‍ തനിച്ച് മല്‍സരിച്ചിരുന്നെങ്കില്‍ സിപിഎമ്മിന് ഭേദപ്പെട്ട പ്രകടനം നടത്താമായിരുന്നുവെന്ന് കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ ബംഗാള്‍ ഘടകത്തിന് കാര്യമായി ചെറുത്തു നില്‍ക്കാനായില്ല. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കില്ലെന്ന് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ വാദമുയര്‍ത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇൗ വാദത്തെ അംഗീകരിക്കുകയും ചെയ്തു.

അരവിന്ദ് കേജ്‌രിവാളിന്റെ ഡല്‍ഹി മാതൃക മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരിക്കുകയാണ്. അതിലവര്‍ വിജയിക്കുകയും ചെയ്യുന്നു. പാര്‍ട്ടി കേരള മാതൃക ഉയര്‍ത്തിക്കാട്ടാന്‍ മടിക്കരുതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പൊതു ചര്‍ച്ചയില്‍ സംസാരിച്ച മന്ത്രി പി. രാജീവ് കേരളത്തിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിച്ചു.

മതേതര സെമിനാറില്‍ പങ്കെടുക്കാന്‍ പോലും വിസമ്മതിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ മതേതര പോരാട്ടത്തിന്റെ ഭാഗമാകും എന്നും രാജീവ് ചോദിച്ചു. പിന്നീട് സംസാരിച്ച ടി.എന്‍. സീമയും കേരള മോഡല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗം ആക്കണമെന്ന് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.