പോളണ്ടിന്റെ മധ്യസ്ഥനായ ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ്

പോളണ്ടിന്റെ മധ്യസ്ഥനായ ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 11

വിശുദ്ധന്‍മാരായ തോമസ് മൂറിനെയും തോമസ് ബെക്കറ്റിനെയും പോലെ സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ നിരന്തര ശബ്ദമുര്‍ത്തിയ വ്യക്തിയായിരുന്നു പോളണ്ടിന്റെ മധ്യസ്ഥനെന്ന് തിരുസഭ പേരുചൊല്ലി വിളിച്ച വിശുദ്ധ സ്റ്റാനിസ്ലാവൂസ്. 1030 ജൂലൈ 26 ന് ക്രാക്കോവിന് സമീപം സഷെപാനോവിലാണ് അദ്ദേഹം ജനിച്ചത്.

ഗനെസെനിലും പാരീസിലുമായിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം സ്റ്റാനിസ്ലാവൂസ് ക്രാക്കൊവിലെ കത്തീഡ്രലില്‍ കാനന്‍ ആയി നിയമിതനായി. മാത്രമല്ല, അവിടത്തെ ആര്‍ച്ച് ഡീക്കനും ഉപദേശിയുമായിരുന്നു അദ്ദേഹം. ക്രാക്കോവിലെ മെത്രാന്റെ മരണത്തെ തുടര്‍ന്ന് അലക്‌സാണ്ടര്‍ രണ്ടാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ ക്രാക്കോവിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു.

അക്കാലത്തെ രാജാവായിരുന്ന ബോലെസ്ലാവൂസ് രണ്ടാമന്‍ തന്റെ സ്വന്തം അധികാരം ശക്തിപ്പെടുത്തുന്നതിനായി കീവിലേക്കൊരു പടനീക്കം നടത്തി. രാജാവിന്റെ ഈ പ്രവര്‍ത്തി അദ്ദേഹത്തിന്റെ ജനസമ്മതി കുറച്ചെന്നു മാത്രമല്ല അവിടത്തെ പ്രഭുവര്‍ഗത്തിന്റെ അപ്രീതിക്ക് കാരണമാവുകയും അവര്‍ അദ്ദേഹത്തിന്റെ നയങ്ങളെ എതിര്‍ക്കുകയും ചെയ്തു.

രാജാവിന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്റെ നേതൃത്വത്തിലുള്ള പ്രഭുക്കളുടെ പക്ഷക്കാരനായിരുന്നു മെത്രാനായിരുന്ന സ്റ്റാനിസ്ലാവൂസ്. ഇത് രാജാവിന് അദ്ദേഹത്തോട് അപ്രീതിക്ക് കാരണമായി തീര്‍ന്നു. ഇതിനു മുന്‍പും വിശുദ്ധന്‍ രാജാവിന്റെ സ്വേച്ഛാധിപത്യപരമായ ഭരണ രീതികളെ എതിര്‍ത്തിട്ടുണ്ട്.

ബോലെസ്ലാവൂസ് ഒരിക്കല്‍ പോളണ്ടുകാരനായ ഒരു പ്രഭുവിന്റെ ഭാര്യയെ തട്ടികൊണ്ട് വരികയും തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തെ ഭയന്ന് ആര്‍ക്കും ഇതിനെതിരെ ശബ്ദിക്കുന്നതിനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ വിശുദ്ധ സ്റ്റാനിസ്ലാവൂസ് യാതൊരു ഭയവും കൂടാതെ രാജാവിന്റെ മുന്‍പില്‍ ചെല്ലുകയും അദ്ദേഹം തന്റെ രീതികള്‍ മാറ്റിയില്ലെങ്കില്‍ തിരുസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതില്‍ കോപാകുലനായ രാജാവ് മെത്രാനായിരുന്ന വിശുദ്ധനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമേയാണ് വിശുദ്ധന്‍ പ്രഭുക്കന്‍മാരുടെ പക്ഷം ചേര്‍ന്നുകൊണ്ട് രാജാവിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ തിരിഞ്ഞത്. തുടര്‍ന്ന് രാജാവ് വിശുദ്ധനെ രാജ്യദ്രോഹിയായി മുദ്രകുത്തുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.

ആദ്യം രാജാവ് തന്റെ ഭടന്‍മാരോട് ക്രാക്കോവിലെ സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന സ്റ്റാനിസ്ലാവൂസിനെ കൊല്ലുവാന്‍ ഉത്തരവിട്ടു. എന്നാല്‍ ദൈവകോപം ഭയന്ന് ഭടന്‍മാര്‍ ആ നീച പ്രവര്‍ത്തിക്ക് വിസമ്മതിച്ചു. തുടര്‍ന്ന് ബോലെസ്ലാവൂസ് സ്വയം ദേവാലയത്തില്‍ പ്രവേശിക്കുകയും തന്റെ വാളെടുത്ത് വിശുദ്ധനെ വധിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ഭടന്‍മാരോട് വിശുദ്ധന്റെ ശരീരം ഛിന്നഭിന്നമാക്കുവാന്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ ആ രാജ്യത്ത് മതപരമായ വിലക്ക് ഏര്‍പ്പെടുത്തുകയും അതിന്റെ ഫലമായി ബോലെസ്ലാവൂസിന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ബോലെസ്ലാവൂസ് ഹംഗറിയിലേക്ക് ഒളിച്ചോടുകയും താന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പാപപരിഹാരം ചെയ്യുവാനായി ഓസിയാക്കിലെ ആശ്രമത്തില്‍ ചേരുകയും ചെയ്തു. 1253 ല്‍ ഇന്നസെന്റ് നാലാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കാര്‍ലോയിലെ അയിഡ്

2. ടൂഴ്‌സിലെ അജെരിക്കൂസ്

3. പലസ്തീനായിലെ ബാര്‍സനുഫിയൂസ്

4. പെര്‍ഗാമുകളില്‍ വച്ച് വധിക്കപ്പെട്ട അന്തിപ്പാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.