യുക്രെയ്‌നില്‍ പുതിയ യുദ്ധകമാന്‍ഡറെ നിയമിച്ച് റഷ്യ; ക്രൂരതയുടെ പുതിയ മുഖമെന്ന് യുഎസ്

യുക്രെയ്‌നില്‍ പുതിയ യുദ്ധകമാന്‍ഡറെ നിയമിച്ച് റഷ്യ; ക്രൂരതയുടെ പുതിയ മുഖമെന്ന് യുഎസ്

മോസ്‌കോ: യുദ്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി യുക്രെയ്‌നില്‍ പുതിയ യുദ്ധകമാന്‍ഡറെ നിയമിച്ച് റഷ്യ. സൈനിക രംഗത്ത് ഏറെ പരിശീലനം നേടിയിട്ടുള്ള ജനറല്‍ അലക്‌സാണ്ടര്‍ ഡിവോര്‍ണികോവിനെയാണ്(60) പുതിയ കമാന്‍ഡറായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നിയമിച്ചത്. സിറിയ പോലുള്ള രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന്റെ പരിചയം മുന്‍നിര്‍ത്തിയാണ് നിയമനം.

അതേസമയം, യുക്രെയ്‌നിലെ സൈനിക നീക്കം പരാജപ്പെടുമെന്ന ഘട്ടം വന്നതോടെയാണ് റഷ്യ പുതിയ യുദ്ധകമാന്‍ഡറെ നിയമിച്ചതെന്ന് യു.എസ് അവകാശപ്പെട്ടു. റഷ്യയുടെ പുതിയ ക്രൂരതയുടെ മുഖമാണിത്. ആയിരക്കണക്കിന് ആളുകള്‍ യുക്രെയ്‌ന്റെ സമീപ രാജ്യങ്ങളിലേക്ക് അഭയം നേടിക്കൊണ്ടിരിക്കുകയാണെന്നും യുഎസ് വക്താവ് പറഞ്ഞു.

സൈനിക ഉദ്യോഗസ്ഥനായ അദ്ദേഹം 1982 ല്‍ ഒരു പ്ലാറ്റൂണ്‍ കമാന്‍ഡറായതോടെയാണ് ഉന്നത സൈനീക പദവികളിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. പിന്നീട് ഓരോഘട്ടങ്ങളിലും പദവികള്‍ ഉയര്‍ന്നു. 2015 സെപ്റ്റംബറില്‍ സിറിയന്‍ യുദ്ധത്തിന്റെ കമാന്‍ഡറായി പുടിന്‍ ഡിവോര്‍ണികോവയെ അയച്ചു.



സിറിയയില്‍, ഡിവോര്‍ണികോവ വടക്കുപടിഞ്ഞാറന്‍ തീരത്തിനടുത്ത് ഒരു വ്യോമതാവളം സ്ഥാപിച്ചു. അവിടെ നിന്നാണ് അദ്ദേഹം യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞത്. ഇദ്‌ലിബ് പ്രവിശ്യയിലുടനീളമുള്ള പട്ടണങ്ങളും നഗരങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈനം തുടച്ചുനീക്കി. റഷ്യന്‍ വ്യോമാക്രമണങ്ങളിലൂടെ സിറിയയിലെ രണ്ടാമത്തെ നഗരമായ അലെപ്പോ നാശോന്മുകമാക്കി. സിറിയയുടെ കിഴക്ക് ഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റഷ്യ നടത്തിയ ആക്രമണത്ത് ചുക്കാന്‍പിടിച്ചതും ഡിവോര്‍ണികോവിനായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സിറിയയില്‍ സാധാരണക്കാര ജനങ്ങള്‍ക്കുമേല്‍ ഒട്ടേറെ യുദ്ധക്കുറ്റങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ടെന്നാണ് ആരോപണം. സാധാരണ ജനങ്ങളെ ഉന്മൂലനം ചെയ്യുകവഴി യുദ്ധത്തില്‍ വേഗതയും മുന്നേറ്റവും കൊണ്ടുവരാമെന്ന തത്വം യുദ്ധമുറയാക്കിയ സോവിയറ്റ് സൈനിക ഉപദേശങ്ങളില്‍ പരിശീലനം നേടിയ വ്യക്തികൂടിയാണ് അദ്ദേഹം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുക്രെയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കം. യുകെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അവിചാരിതമല്ലെന്നും സാമ്പത്തിക-സൈനിക സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഐഹര്‍ ഴോവ്‌സ്‌ക്വ പറഞ്ഞിരുന്നു. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്‌ന് പിന്തുണയുമായി എത്തുന്നതിനെ നേരിടാനാണ് സൈനീക ശക്തി ശക്തിപ്പെടുത്താനുള്ള നീക്കവുമായി റഷ്യ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.