ഇമ്രാനെ പിന്തുണച്ച് സ്ത്രീകളടക്കം പതിനായിരങ്ങള്‍ തെരുവില്‍; സൈന്യത്തിനും യുഎസിനുമെതിരെ മുദ്രാവാക്യം

 ഇമ്രാനെ പിന്തുണച്ച് സ്ത്രീകളടക്കം പതിനായിരങ്ങള്‍ തെരുവില്‍; സൈന്യത്തിനും യുഎസിനുമെതിരെ മുദ്രാവാക്യം

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി നഗര വീഥികളില്‍ പതിനായിരങ്ങളുടെ പ്രകടനം. വിദേശ ഗൂഢാലോചനയിലൂടെ തന്റെ സര്‍ക്കാരിനെ പുറത്താക്കിയതിന് എതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഇമ്രാന്‍ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. ഇസ്ലാമാബാദില്‍ ഞായറാഴ്ച രാത്രി നടന്ന പ്രകടനങ്ങളില്‍ സ്ത്രീകളടക്കം വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

അമേരിക്കയുടെ സുഹൃത്തുക്കള്‍ രാജ്യദ്രോഹികള്‍ എന്ന് മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം യുഎസിനും സൈന്യത്തിനുമെതിരെ സ്വരമുയര്‍ത്തി. സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്‌ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

2018 ല്‍ സൈന്യത്തിന്റെ ആശീര്‍വാദത്തോടെ അധികാരത്തിലെത്തിയ ഇമ്രാന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സൈന്യവുമായി അകന്നത്. അടുത്ത കാലം വരെ സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിരുന്ന പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍, അവിശ്വാസത്തിലൂടെ ഇമ്രാന്‍ പുറത്തായതോടെയാണു സൈന്യത്തിനെതിരെ തിരിഞ്ഞത്.

സേനയെ വെല്ലുവിളിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി ഒട്ടേറെ യുവാക്കള്‍ തെരുവിലിറങ്ങിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പണത്തട്ടിപ്പുകേസില്‍ കോടതി കുറ്റപത്രം നല്‍കാനിരിക്കുന്ന ഷഹബാസിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യം പിടിഐ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.