കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പീഡനത്തിനിരയായി രക്തസാക്ഷിയായ വിശുദ്ധ മാര്‍ട്ടിന്‍ മാര്‍പാപ്പാ

കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പീഡനത്തിനിരയായി രക്തസാക്ഷിയായ വിശുദ്ധ മാര്‍ട്ടിന്‍ മാര്‍പാപ്പാ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 13

റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു മാര്‍ട്ടിന്റെ ജനനം. തിയോഡോര്‍ മാര്‍പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായിരുന്നു. ബൈസന്റൈന്‍ കോടതിയുമായുള്ള ബന്ധം വഴി നേടിയ അനുഭവസമ്പത്തും കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവ വിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ അഞ്ചിന്് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി.

എന്നാല്‍ തികച്ചും സ്വതന്ത്രമായ ഈ പ്രവര്‍ത്തി കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയെ പ്രകോപിപ്പിക്കുകയും അദ്ദേഹം മാര്‍ട്ടിനെ ഔദ്യോഗിക പാപ്പായായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഒരു ഉറച്ച പാരമ്പര്യ വാദിയായിരുന്ന മാര്‍ട്ടിന്‍, പാപ്പായായ ഉടന്‍ തന്നെ ഒരു സൂനഹദോസ് വിളിച്ച് കൂട്ടി. ഇതില്‍ ഏതാണ്ട് 105 ഓളം പാശ്ചാത്യ മെത്രാന്‍മാര്‍ പങ്കെടുത്തു. ഈ സൂനഹദോസില്‍ മതവിരുദ്ധ വാദങ്ങളെ എതിര്‍ക്കുവാനും അപ്പസ്‌തോലന്‍മാരുടെ സത്യ പ്രബോധനങ്ങളെ നിരോധിക്കുന്ന കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കുവാനും തീരുമാനിച്ചു.

പിന്നീട് ചക്രവര്‍ത്തിയെ അനുനയിപ്പിക്കുന്നതിനായി മാര്‍പ്പാപ്പ തിരുസഭയുടെ ഏകീകരണത്തിനായുള്ള നല്ല തീരുമാനങ്ങളെ അംഗീകരിച്ചു. എന്നാല്‍ ഇതില്‍ സന്തുഷ്ടനാവാതിരുന്ന കോണ്‍സ്റ്റാന്‍സ് അദ്ദേഹത്തിന്റെ മതപരമായ നയങ്ങളെ അവഗണിക്കപ്പെടാതിരിക്കുവാനായി തന്റെ പള്ളിയറ വിചാരിപ്പ്കാരനായിരുന്ന ഒളിമ്പിയൂസിനെ ഇറ്റലിയിലെ പാത്രിയാര്‍ക്കീസിന് തൊട്ടു താഴെ അധികാരമുള്ള മെത്രാനാക്കുകയും തന്റെ നിയമനം അംഗീകരിക്കുന്നതിനായി ഇറ്റലിയിലുള്ളവരുടെ കയ്യൊപ്പ് വാങ്ങുവാനായി ഇറ്റലിയിലേക്കയക്കുകയും ചെയ്തു.

എന്നാല്‍ ഒളിമ്പിയൂസ് ഒരു തികഞ്ഞ പരാജയമായിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്റെ പദവി ഉപേക്ഷിച്ച് മുസ്ലീങ്ങള്‍ക്കെതിരെ പടപൊരുതുവാനായി സിസിലിയിലേക്ക് പോയി. പിന്നീട് 653 ലെ വേനല്‍ക്കാലത്ത് ചക്രവര്‍ത്തി തനിക്ക് വഴങ്ങാത്ത പാപ്പായെ പിടികൂടി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരുവാനുള്ള ഉത്തരവുമായി തിയോഡോര്‍ കാല്ലിയോപോസിനെ അയച്ചു.

കാല്ലിയോപാസും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അനുവാദം കൂടാതെ പാപ്പായുടെ വസതിയില്‍ പ്രവേശിക്കുകയും ശയ്യാവലംബിയായിരുന്ന പാപ്പായെ പിടികൂടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുള്ള യാത്ര ഏതാണ്ട് മൂന്ന് മാസത്തോളമെടുക്കുകയും ഇക്കാലയളവില്‍ രോഗബാധിതനായിരുന്ന പാപ്പാ ഒരുപാട് അവഹേളനങ്ങള്‍ക്കും നിന്ദനങ്ങള്‍ക്കും പാത്രമാകുകയും ചെയ്തു.

അര്‍ശസും രക്തവാദവും കൊണ്ട് പീഡിതനായിരുന്ന പാപ്പായെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയപ്പോള്‍ ഏകാന്ത തടവിലിടുകയും 653 ഡിസംബര്‍ 16 ന് വഞ്ചനയും രാജ്യദ്രോഹ കുറ്റവും ചുമത്തി വിചാരണയ്ക്കായി കൊണ്ട് വരികയും ചെയ്തു. മരണത്തിന്റെ വക്കിലെത്തിയിട്ടും തനിക്കെതിരെ ചുമത്തിയ വ്യാജ കുറ്റങ്ങള്‍ കേട്ട് പാപ്പാ ചിരിച്ചു കൊണ്ടിരുന്നു.

കോണ്‍സ്റ്റാന്റിയൂസ് മുന്‍പ് നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്ന വിധി പ്രകാരം പാപ്പായെ പരസ്യമായി ചമ്മട്ടി കൊണ്ടടിക്കുവാനും തുടര്‍ന്ന് വധിക്കുവാനും വിധിച്ചു. എന്നാല്‍ പാത്രിയാര്‍ക്കീസായിരുന്ന പോളിന്റെ ഇടപെടല്‍ മൂലം കൊല്ലുന്നതിനു പകരം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. ക്രിമിയായിലേക്ക് നാടുകടത്തുന്നതിന് മുന്‍പായി ഏതാണ്ട് മൂന്ന് മാസത്തോളം വിശുദ്ധ മാര്‍ട്ടിന്‍ പാപ്പ ബൈസന്റൈന്‍ തടവറയില്‍ കഷ്ടതകള്‍ സഹിച്ചു.

അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം 655 സെപ്റ്റബര്‍ 16 ന് മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ദൈവ ഭക്തനായിരുന്ന മാര്‍ട്ടിന്‍ തന്റെ ജീവിത കാലത്ത് നിരവധി അവഹേളനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും പിന്നീട് ഒരു രക്തസാക്ഷിയായി ബഹുമാനിക്കപ്പെട്ടു. ഏപ്രില്‍ 13 ന് റോമന്‍ സഭയിലും ഗ്രീക്ക് സഭയിലും ഈ വിശുദ്ധന്റെ തിരുനാള്‍ ദിനം ആഘോഷിക്കപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമയിലെ ജസ്റ്റിന്‍

2. ഔവേണിലെ മാര്‍സിയൂസ്

3. വെയില്‍സിലെ കാരഡോക്ക്

4. സ്‌കോട്ട്‌ലന്‍ഡിലെ ബിഷപ്പായ ഗ്വിനോക്ക്

5. വെര്‍ഗമോസിലെ കാര്‍പ്പുസ്, പപ്പീലൂസ്, അഗത്തോനിക്കാ, അഗത്താഡോരൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.