ഡോക്ടര്‍ മിടുമിടുക്കന്‍... പക്ഷേ, കൈയ്യിലിരുപ്പ് മോശം: 35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 48 രോഗികളെ; അവസാനം പിടി വീണു

ഡോക്ടര്‍ മിടുമിടുക്കന്‍... പക്ഷേ, കൈയ്യിലിരുപ്പ് മോശം: 35 വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 48 രോഗികളെ; അവസാനം പിടി വീണു

ഗ്ലാസ്ഗോ: മെഡിക്കല്‍ രംഗത്തെ സേവനത്തിന് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ വരെ അംഗീകാരം ലഭിച്ചിട്ടുള്ള ഡോക്ടറാണ് ഇന്ത്യന്‍ വംശജനായ കൃഷ്ണ സിങ്. പക്ഷേ, ഈ ഡോക്ടറുടെ കൈയ്യിലിരുപ്പ് അത്ര നല്ലതായിരുന്നില്ലെന്ന് സമൂഹം അറിഞ്ഞത് വൈകിയാണ്.

രോഗികളായെത്തുന്ന സ്ത്രീകള്‍ക്ക് നേരേ കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇദ്ദേഹം നടത്തിയ ലൈംഗികാതിക്രമം നിരവധിയാണ്. അവസാനം നിയമത്തിന്റെ പിടി വീണു. ലൈംഗികാതിക്രമ കേസുകളില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.

സ്‌കോട്ട്ലന്‍ഡില്‍ ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര്‍ കൃഷ്ണ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ഗ്ലാസ്ഗോയിലെ ഹൈക്കോടതിയാണ്. 1983 മുതല്‍ 2018 വരെയുള്ള കാലയളവില്‍, ഇപ്പോള്‍ 72 കാരനായ ഈ ഡോക്ടര്‍ 48 രോഗികള്‍ക്കെതിരെയാണ് ലൈംഗികാതിക്രമം നടത്തിയത്.

പീഡനത്തിനിരയായ ഒരു യുവതി 2018 ല്‍ കൃഷ്ണ സിങിനെതിരെ പരാതിയുമായി എത്തിയതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഒട്ടനവധി പേരെ ഇയാള്‍ ഉപദ്രവിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പ്രാക്ടീസ് ചെയ്യുന്നതിനിടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചും പൊലീസ് സ്റ്റേഷനില്‍ വച്ചും ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചികിത്സയ്ക്കെത്തിയ സ്ത്രീകളെ ചുംബിച്ചു, അശ്ലീലച്ചുവയില്‍ സംസാരിച്ചു, കയറിപിടിച്ചു, ആവശ്യമില്ലാത്ത പരിശോധനകള്‍ക്ക് വിധേയരാക്കി തുടങ്ങിയ പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്.

വിവിധ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പടെ 54 കേസുകളിലാണ് ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന ഒമ്പത് കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ശിക്ഷ അടുത്ത മാസം കോടതി വിധിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.