എന്‍ആര്‍ഐ മെഡിക്കല്‍ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി; എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

എന്‍ആര്‍ഐ മെഡിക്കല്‍ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി; എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഒഴിഞ്ഞുകിടന്ന സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെയായിരുന്നു ഹര്‍ജി. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍, പ്രവേശന പരീക്ഷ കമ്മീഷണര്‍, ഫീസ് നിര്‍ണയ സമിതി എന്നിവര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.

മോപ് അപ് കൗണ്‍സിലിങിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളജും പാലക്കാട് കരുണ മെഡിക്കല്‍ കോളജും 38 എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തങ്ങളുടെ എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയത് ശരിവെച്ച ഹൈക്കോടതി മറ്റ് ചില കോളജുകളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്ന് കോളജുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും വാദിച്ചു. ആദ്യവട്ട കൗണ്‍സിലിങിന് ശേഷം യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണര്‍ മാറ്റിയത്.

വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 46ഓളം സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതായി എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റാന്‍ പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമദിയാണ് ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.