ആഗോള സഭയുടെ മധ്യസ്ഥ സഹായകനായ വിശുദ്ധ യൗസേപ്പിതാവ്

ആഗോള സഭയുടെ മധ്യസ്ഥ സഹായകനായ  വിശുദ്ധ യൗസേപ്പിതാവ്

അനുദിന വിശുദ്ധര്‍ - മെയ് 01

മ്പതാം പീയൂസ് മാര്‍പാപ്പാ  1870 ഡിസംബര്‍ എട്ടിന്  വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ കാവലാളായി പ്രഖ്യാപിച്ചതിന്റെ 150-ാം വര്‍ഷം ഫ്രാന്‍സിസ് പാപ്പ 'പിതാവിന്റെ ഹൃദയം' എന്ന തന്റെ അപ്പസ്തോല ലേഖനത്തിലൂടെ 2021 യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചു.

ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂവെങ്കിലും യൂദാ ഗോത്രത്തിലെ ദാവീദിന്റെ വംശത്തില്‍ യാക്കോബ്-റാഹേല്‍ ദമ്പതികളുടെ മകനായി ബേത്‌ലഹേമിലാണ് യൗസേപ്പിതാവിന്റെ ജനനം.

മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, തച്ചന്‍, ദരിദ്രനായ ഒരു മനുഷ്യന്‍ എന്നിങ്ങനെയാണ് യൗസേപ്പിതാവിനെ ചരിത്രം വിശേഷിപ്പിക്കുന്നത്.

സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൗസേപ്പിപിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വിശുദ്ധ യൗസേപ്പിനെ നയിച്ചിരുന്നത്.

ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാന പൂര്‍ണവും ക്ലേശം നിറഞ്ഞതുമായ ജീവിതം അദ്ദേഹം നയിച്ചു.

വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോട് ഏറെ സ്‌നേഹമാണുള്ളത്. മനുഷ്യന്റെ പരിത്രാണ പരിപാടിയില്‍ തൊഴിലിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. അത് നമ്മെ മനസിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്റെ ജോലി ചെയ്തത്.

രക്ഷാകര പദ്ധതിയില്‍ പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വിശുദ്ധ യൗസേപ്പാവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വിശുദ്ധ യൗസേപ്പ് രക്ഷാകര കര്‍മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ് ഏറെ കഠിനാദ്ധ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി രേഖകളിലുള്ള വിവരണമനുസരിച്ച് അദ്ദേഹം ഒരു അനുകമ്പയുള്ള മനുഷ്യനും സര്‍വ്വോപരി ദൈവേഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവനുമായിരുന്നു. തിരുകുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം സദാ സന്നദ്ധനായിരുന്നു.

യേശുവിന്റെ പരസ്യ ജീവിത കാലത്തും മരണ സമയത്തും ഉത്ഥാന സമയത്തും വിശുദ്ധ യൗസേപ്പിതാവിനെ നമുക്ക് കാണുവാന്‍ കഴിയുന്നില്ലെന്നതിനാല്‍ യേശു തന്റെ പൊതുജീവിതം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ യൗസേപ്പിതാവ് മരിച്ചിരിക്കാമെന്ന് നിരവധി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

നിരവധി കാര്യങ്ങളുടെ മധ്യസ്ഥ സഹായകന്‍ കൂടിയാണ് വിശുദ്ധ യൗസേപ്പിതാവ്. ആഗോള സഭയുടെ, മരണശയ്യയില്‍ കിടക്കുന്നവരുടെ, പ്രേഷിത ദൗത്യങ്ങളുടെ, മധ്യസ്ഥനായി അദ്ദേഹത്തെ വണങ്ങുന്നു. കാലകാലങ്ങളായി 'മെയ് ദിനം' അദ്ധ്വാനിക്കുന്നവര്‍ക്കും പണിയെടുക്കുന്നവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു.

വിശുദ്ധ യൗസേപ്പിതാവിന്റെ ഈ തിരുനാള്‍ തൊഴിലിന്റെ അന്തസിനെ ഊന്നിപ്പറയുകയും തൊഴിലാളി സംഘടനകള്‍ക്ക് ഒരു ആത്മീയമായ വശം നല്‍കുകയും ചെയ്യുമെന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ട്.

യേശുവിന്റെ വളര്‍ത്തച്ചനും ആഗോള സഭയുടെ മധ്യസ്ഥനുമായി തീര്‍ന്ന ഒരു തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനെ ഈ ദിനത്തില്‍ ആദരിക്കുന്നത് ഏറെ അനുഗ്രഹദായകമാണ്. ആരാധനാക്രമ സൂചികയില്‍ വിശുദ്ധ യൗസേപ്പിന്റെ പേരില്‍ രണ്ട് തിരുനാളുകള്‍ ഉണ്ട്. ഒന്നാമത്തേത്, പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവെന്ന നിലയില്‍ മാര്‍ച്ച് 19 നും രണ്ടാമത്തേത് മേയ് ഒന്നിന് തൊഴിലാളിയെന്ന നിലയിലും തിരുനാള്‍ ആഘോഷിക്കുന്നു.

'വളരെയേറെ ആത്മീയതയുള്ള ഒരു മനുഷ്യനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. അടിയുറച്ച വിശ്വാസമുള്ള ഒരു മനുഷ്യന്‍. അതിന്റെ കാരണം വിശുദ്ധന്റെ സ്വന്തം വാക്കുകളല്ല മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകള്‍ അദ്ദേഹം ശ്രവിച്ചതു മൂലമാണ്.

നിശബ്ദതയില്‍ ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ള സത്യത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്റെ ഹൃദയം സദാ സന്നദ്ധമായിരുന്നു'. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ യൗസേപ്പിതാവിനെ അനുസ്മരിച്ച് പറഞ്ഞ വാക്കുകളാണിത്.

വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വേണ്ടിയുള്ള ആരാധനാക്രമങ്ങള്‍ ജോലി ചെയ്യുവാനുള്ള അവകാശത്തെ സമര്‍ത്ഥിക്കുന്നവയാണ്. ഈ ആധുനിക സമൂഹത്തില്‍ കേള്‍ക്കേണ്ടതും മനസിലാക്കേണ്ടതുമായ ഒരു സന്ദേശമാണത്.

മാര്‍പാപ്പാമാരായ ജോണ്‍ പോള്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവര്‍ പുറത്തിറക്കിയ രേഖകളിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലും വിശുദ്ധ യൗസേപ്പിന്റെ മാതൃകയെ അവലംബിച്ച് ഒരാളുടെ തൊഴിലിലേക്ക് ഊറിയിറങ്ങേണ്ട ക്രിസ്തീയ ആത്മീയതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഗാപ്പു ബിഷപ്പായ അരിഗിയൂസ്

2. വിവിയേഴ്‌സിലെ ആന്‍ടായോളൂസ്

3. ഔക്‌സേര്‍ ബിഷപ്പായ അമാത്തോര്‍

4. ആമീന്‍സിലെ എയിക്ക്, എക്കെയുള്‍

5. ഫോസംബ്രോണ്‍ ബിഷപ്പായ ആല്‍ഡെ ബ്രാന്‍ഡൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.