പെര്‍ത്തിന് അനുഗ്രഹ വര്‍ഷം; സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളി കൂദാശ ചെയ്തു

പെര്‍ത്തിന് അനുഗ്രഹ വര്‍ഷം; സെന്റ് ജോസഫ്  സിറോ മലബാര്‍ പള്ളി കൂദാശ ചെയ്തു

പെര്‍ത്ത്: പെര്‍ത്തിലെ ദൈവാഭിമുഖ്യമുള്ള സിറോ മലബാര്‍ വിശാസികളുടെ ഹൃദയമിടിപ്പാണ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയമെന്ന് മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രഥമ സിറോ മലബാര്‍ ദേവാലയമായ പെര്‍ത്ത് സെന്റ് ജോസഫ് പള്ളിയുടെ കൂദാശ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനംതന്നെ ആ നാമത്തിലുള്ള പള്ളി കൂദാശ ചെയ്യാനായത് വലിയ അനുഗ്രഹമായി ഇടവക സമൂഹം കാണുന്നു.

ഈ ദേവാലയം പെര്‍ത്ത് പ്രദേശത്തുള്ള എല്ലാവര്‍ക്കും ദൈവാനുഭവത്തിന്റെ വലിയ സ്രോതസായി മാറും. ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സമാഗമ കൂടാരമായി ഇവിടം മാറണണെന്നും ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.


പെര്‍ത്ത് സെന്റ് ജോസഫ് പള്ളി കൂദാശ തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കുന്നു. വികാരി ഫാ. അനീഷ് ജെയിംസ് സമീപം

മനോഹരമായ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പള്ളിയിരിക്കുന്ന പ്രദേശവും ലഭിച്ചത് ദൈവത്തിന്റെ ഇടപെടലിലൂടെയാണ്. ഇടവകാംഗങ്ങളുടെ നല്ല മനസും സഹകരണവും പ്രാര്‍ഥനയും ചേര്‍ന്നാണ് പള്ളിയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പള്ളി നിര്‍മാണത്തിനിടെ ഭിന്നതയുടെ ഒരു സ്വരം പോലുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.

സിറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസത്തിന്റെ വലിയ പ്രതീകമായി പള്ളി നിലകൊള്ളുക മാത്രമല്ല വരും തലമുറയ്ക്ക് ഈ തലമുറയുടെ വിശ്വാസത്തിന്റെ സാക്ഷ്യമായിട്ടും അവര്‍ക്ക് പ്രചോദനം നല്‍കുന്ന വലിയ ശക്തികേന്ദ്രമായും ഇവിടം മാറും.


സിറോ മലബാര്‍ സഭയ്ക്ക് എല്ലാ സഹായവും നല്‍കുന്ന പെര്‍ത്ത് അതിരൂപതയ്ക്കും ബിഷപ്പ് നന്ദി പറഞ്ഞു. അതിരൂപതയുടെ ആത്മീയ പിന്തുണയില്ലായിരുന്നെങ്കില്‍ സിറോ മലബാര്‍ സഭയ്ക്ക് ഇത്രയും ഉയരാനാകുമായിരുന്നില്ലെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. ദേവാലയം പൂര്‍ത്തിയാക്കാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ സഹായ സഹകരണങ്ങള്‍ക്ക് പിതാവ് നന്ദി രേഖപ്പെടുത്തി.

പെര്‍ത്തിലെ സിറോ മലബാര്‍ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ് ദേവാലയത്തിന്റെ കൂദാശ തിരുക്കര്‍മങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് ദിവ്യബലിയോടെയാണ് ആരംഭിച്ചത്. പുതിയ ദേവാലയ അങ്കണത്തിലെത്തിയ അതിഥികളെ ഇടവകാംഗങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചു.