നിശബ്ദതയെ സ്‌നേഹിച്ച വിശുദ്ധ ജോണ്‍ ദി സൈലന്റ്

നിശബ്ദതയെ സ്‌നേഹിച്ച വിശുദ്ധ ജോണ്‍ ദി സൈലന്റ്

അനുദിന വിശുദ്ധര്‍ - മെയ് 13

നിശബ്ദതയോടുള്ള സ്‌നേഹം കൊണ്ടാണ് വിശുദ്ധ ജോണിന്റെ പേരിനൊപ്പം 'ദി സൈലന്റ്' എന്ന വിശേഷണം കൂടി ലഭിച്ചത്. അര്‍മേനിയായിലെ നിക്കോപോളീസില്‍ 454 ലാണ് ജോണ്‍ ജനിച്ചത്.

രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും ജനറല്‍മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമ പ്രധാനമായി അവര്‍ കരുതിയത്. അങ്ങനെയാണ് അവര്‍ വളര്‍ന്നു വന്നത്.

മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ സ്ഥലത്തിന്റെ ഒരു ഭാഗത്തായി പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു ദേവാലയവും ഒരാശ്രമവും പണികഴിപ്പിച്ചു. ഈ ആശ്രമത്തില്‍ അദ്ദേഹം പത്തോളം വിശ്വാസികളായ സഹചാരികള്‍ക്കൊപ്പം താമസമാരംഭിച്ചു. അപ്പോള്‍ വെറും 18 വയസ് മാത്രമായിരുന്നു പ്രായം.

തന്റെ ആത്മാവിന്റെ വിശുദ്ധിയും ആത്മാക്കളുടെ മോക്ഷവുമായിരുന്നു വിശുദ്ധന്റെ ഏക ലക്ഷ്യം. സഹനങ്ങളും കഷ്ടതകളും വളരെ സന്തോഷപൂര്‍വ്വം അദ്ദേഹം സ്വീകരിച്ചു. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാന്‍ മാത്രമല്ല തന്റെ എളിമയും പ്രാര്‍ത്ഥനയോടുമുള്ള അടങ്ങാത്ത ആഗ്രഹവും മൂലം വിശുദ്ധന്‍ വളരെ കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളു.

482 ല്‍ ജോണിന് 28 വയസായപ്പോള്‍ സെബാസ്റ്റേയിലെ മെത്രാന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം അര്‍മേനിയായില്‍ കൊളോണിയനിലെ മെത്രാനായി അഭിഷിക്തനായി. മെത്രാനായി നിയമിതനായെങ്കിലും വിശുദ്ധന്‍ തന്റെ ആശ്രമ ജീവിതത്തിലെ നിയമങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. രാജധാനിയില്‍ ഉന്നത പദവികളിലിരുന്ന അദ്ദേഹത്തിന്റെ സഹോദരനും അനന്തരവനും വിശുദ്ധന്റെ പാത പിന്തുടര്‍ന്ന് ഭൗതീക സുഖങ്ങള്‍ ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിച്ചു.

ഒരു മെത്രാനെന്ന നിലയില്‍ ഒമ്പത് വര്‍ഷത്തോളം ജോണ്‍ തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. തനിക്കുള്ളതെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. തന്റെ കുഞ്ഞാടുകള്‍ക്ക് സുവിശേഷം പ്രഘോഷിക്കുകയും അതനുസരിച്ച് ജീവിക്കുവാനുള്ള മാതൃക സ്വന്തം ജീവിതം കൊണ്ട് അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.

ഒരു രാത്രി വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പിലായി തിളങ്ങുന്ന ഒരു കുരിശ് പ്രത്യക്ഷപ്പെടുകയും 'നീ രക്ഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പ്രകാശത്തെ പിന്തുടരുക' എന്നൊരു അശരീരി കേള്‍ക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ആ കുരിശ് വിശുദ്ധന്റെ മുന്‍പിലൂടെ ചലിക്കുകയും അവസാനം വിശുദ്ധ സാബായുടെ ആശ്രമ കുടീരം കാണിച്ചു കൊടുക്കുകയും ചെയ്തതായി വിശുദ്ധന്റെ ജീവചരിത്ര രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം തന്റെ മെത്രാന്‍ പദവി ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് പോയി. പിന്നീട് സമീപത്തുള്ള വിശുദ്ധ സാബായുടെ ആശ്രമത്തിലേക്കും. വിശുദ്ധ സാബാ, ജോണിനെ വെള്ളം കോരുവാനും കല്ല് ചുമക്കുവാനും പുതിയ ആശുപത്രിയുടെ പണികളില്‍ മുഴുകിയിരിക്കുന്ന തൊഴിലാളികളെ സഹായിക്കുവാനുമാണ് ചുമതലപ്പെടുത്തിയത്. അതിനു ശേഷം അതിഥികളെ സ്വീകരിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്യുന്ന ജോലിക്കായി നിയമിച്ചു.

എല്ലാവരേയും ക്രിസ്തുവിനെ പോലെ കരുതി അദ്ദേഹം സ്വീകരിക്കുകയും സേവിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ജോണ്‍ തന്റെ സന്യസാര്‍ത്ഥി ആശ്രമ ജീവിതത്തിന് പറ്റിയ ആളാണെന്ന കാര്യം വിശുദ്ധ സാബാക്ക് മനസിലാക്കുകയും ജോണിനെ തന്റെ ആത്മീയ ദൈവ നിയോഗത്തിനായി അനുവദിക്കുകയും ചെയ്തു.

സ്വന്തമായി ഒരു ആശ്രമ കുടീരം തന്നെ അദ്ദേഹം ജോണിന് നല്‍കി. അവസാനം ജോണിന്റെ യോഗ്യതയും വിശുദ്ധിയും മനസിലാക്കിയ വിശുദ്ധ സാബാ അദ്ദേഹത്തെ പുരോഹിത പട്ട സ്വീകരണത്തിനായി പാത്രിയാര്‍ക്കീസായിരുന്ന ഏലിയാസിന്റെ പക്കലേക്കയച്ചു. പുരോഹിതനാകുന്നതിനു മുന്‍പ് താന്‍ ഒരു മെത്രാനായിരുന്നുവെന്ന കാര്യം വിശുദ്ധന്‍ പാത്രിയാര്‍ക്കീസിനോട് അറിയിച്ചു.

ഇത് കേട്ട് അമ്പരന്നു പോയ പാത്രിയാര്‍ക്കീസ് വിശുദ്ധ സാബായെ വിളിച്ച് ജോണ്‍ തന്നോടു വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്കദ്ദേഹത്തിന് പുരോഹിത പട്ടം നല്‍കുവാന്‍ കഴിയുകയില്ല എന്നറിയിച്ചു. വിശുദ്ധ സാബായാകട്ടെ ജോണിനെ വിളിച്ച് ഇക്കാര്യങ്ങള്‍ തന്നില്‍ നിന്നും മറച്ചുവെച്ചതില്‍ പരാതിപ്പെട്ടു.

തന്റെ രഹസ്യം പുറത്തായതിനാല്‍ വിശുദ്ധന്‍ ആ ആശ്രമം വിട്ട് പോകുവാനൊരുങ്ങിയെങ്കിലും വിശുദ്ധ സാബാ ഈ രഹസ്യം ഇനി ആരോടും വെളിപ്പെടുത്തുകയില്ല എന്ന വ്യവസ്ഥയില്‍ അദ്ദേഹത്തെ അവിടെ തുടരുവാന്‍ അനുവദിച്ചു. അതിനു ശേഷം അദ്ദേഹം ആരോടും സംസാരിക്കാതെ ഒരു മുറിയില്‍ ഒറ്റക്ക് കഴിഞ്ഞു.

ആ ആശ്രമത്തിലെ കുഴപ്പക്കാരായ ചില അന്തേവാസികള്‍ വിശുദ്ധ സാബാക്കെതിരായി തിരിയുകയും അദ്ദേഹത്തിന് ആശ്രമം വിട്ട് പോകേണ്ടതായി വരികയും ചെയ്തു. ഇതില്‍ യാതൊരു പങ്കുമില്ലാതിരുന്ന വിശുദ്ധ ജോണ്‍ സമീപത്തുള്ള ഒരു വനത്തില്‍ പോയി നിശബ്ദമായി ജീവിച്ചു. ഏതാണ്ട് ആറു വര്‍ഷത്തോളം ആ നിശബ്ദ ജീവിതം നയിച്ചു.

പിന്നീട് 510 ല്‍ വിശുദ്ധ സാബാ ആശ്രമത്തില്‍ തിരികെയെത്തിയപ്പോള്‍ അദ്ദേഹം വിശുദ്ധ ജോണിനെ വനത്തില്‍ നിന്നും ആശ്രമത്തിലേക്ക് കൂട്ടികൊണ്ട് വന്നു. ഏതാണ്ട് 40 വര്‍ഷത്തോളം വിശുദ്ധന്‍ ആ ആശ്രമത്തിലെ തന്റെ മുറിയില്‍ നിശബ്ദനായി താമസിച്ചു. എന്നിരുന്നാലും തന്നില്‍ ശരണം പ്രാപിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുവാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല.

അപ്രകാരം ശരണം പ്രാപിച്ചവരില്‍ പണ്ഡിതനും സന്യാസിയുമായിരുന്ന സിറിലും ഉണ്ടായിരുന്നു. അദ്ദേഹമാണ് വിശുദ്ധന്റെ ജീവചരിത്രം എഴുതിയത്. ഇതില്‍ വിശുദ്ധ സിറില്‍ ഒരു സംഭവം വിവരിച്ചിരിക്കുന്നു: തനിക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ അദ്ദേഹം വിശുദ്ധ ജോണിന്റെ പക്കല്‍ ചെല്ലുകയും തന്റെ ജീവിതത്തില്‍ തിരഞ്ഞെടുക്കേണ്ട വഴിയേക്കുറിച്ച് വിശുദ്ധനോട് ഉപദേശം ആരായുകയും ചെയ്തു.

അപ്പോള്‍ ജോണിന് 90 വയസായിരുന്നു പ്രായം. വിശുദ്ധ ഇയൂത്തിമിയൂസിന്റെ ആശ്രമത്തില്‍ ചേരുവാന്‍ അദ്ദേഹം സിറിലിനെ ഉപദേശിച്ചു. എന്നാല്‍ സിറിലിനാകട്ടെ ജോര്‍ദാന്റെ തീരത്തുള്ള ഏതെങ്കിലും ആശ്രമത്തില്‍ ചേരുവാനായിരുന്നു ആഗ്രഹം. സിറില്‍ തന്റെ ഇഷ്ടപ്രകാരമുള്ള ആശ്രമത്തില്‍ ചേര്‍ന്നപ്പോഴേക്കും അദ്ദേഹത്തിന് കലശലായ രോഗം പിടിപ്പെട്ടു.

ദിനം പ്രതി അദ്ദേഹത്തിന്റെ അവസ്ഥ വഷളായികൊണ്ടിരുന്നു. വിശുദ്ധ ജോണിന്റെ ഉപദേശം സ്വീകരിക്കാഞ്ഞതില്‍ അദ്ദേഹത്തിന് പശ്ചാത്താപം തോന്നി. ആ രാത്രിയില്‍ വിശുദ്ധ ജോണ്‍ അദ്ദേഹത്തിന് ഉറക്കത്തില്‍ പ്രത്യക്ഷപ്പെടുകയും വിശുദ്ധ ഇയൂത്തിമിയൂസിന്റെ ആശ്രമം അറ്റകുറ്റപണികള്‍ നടത്തുകയാണെങ്കില്‍ അവന് തന്റെ പഴയ ആരോഗ്യം വീണ്ടുകിട്ടും എന്നറിയിക്കുകയും ചെയ്തു. സിറില്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.

മറ്റൊരവസരത്തില്‍ സിറില്‍ വിശുദ്ധ ജോണുമായി സംസാരിച്ചുകൊണ്ടിരിക്കെ ജോര്‍ജ് എന്ന് പേരായ ഒരു മനുഷ്യന്‍ പിശാച് ബാധിതനായ തന്റെ മകനെയും കൊണ്ട് വിശുദ്ധന്റെ പക്കലെത്തി. ജോണ്‍ ആ ബാലന്റെ നെറ്റിയില്‍ വിശുദ്ധ തൈലം കൊണ്ട് കുരിശടയാളം വരക്കുകയും ഉടനടി തന്നെ ആ ബാലന്‍ സുഖം പ്രാപിക്കുകയും ചെയ്തതായും സിറില്‍ വിവരിക്കുന്നു.

കൂടാതെ മതവിരുദ്ധ വാദിയായ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു പ്രഭുവിനെ വിശുദ്ധന്‍ അതി ഭക്തനായ കത്തോലിക്കാ വിശ്വാസിയാക്കി മാറ്റുകയുണ്ടായി. തന്റെ ജീവിത മാതൃക കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും വിശുദ്ധ ജോണ്‍ നിരവധി ആളുകളെ ദൈവത്തിങ്കലേക്ക് തിരിച്ചിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ മായെല്‍

2. പോയിന്റേഴ്‌സിലെ ആഗ്‌നെസ്

3. വെറോണ ബിഷപ്പായ അന്നോ

4. കുരിശിന്റെ മക്കളുടെ സഭ സ്ഥാപിച്ച ആന്‍ഡ്രൂ ഫൂര്‍ണെറ്റ്

5. പ്രൊപ്പോന്തിസില്‍ ഹെറാക്ലിയായില്‍ വച്ച് വധിക്കപ്പെട്ട ഗ്ലിസേരിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.