ക്രൈസ്തവരുടെ ശവപ്പറമ്പായി നൈജീരിയ; ബോര്‍ണോയില്‍ ഐ.എസ് തീവ്രവാദികള്‍ 20 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

ക്രൈസ്തവരുടെ ശവപ്പറമ്പായി നൈജീരിയ; ബോര്‍ണോയില്‍ ഐ.എസ് തീവ്രവാദികള്‍ 20 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

ചിബോക്: നൈജീരിയയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹീനമായി കൊലപ്പെടുത്തിയതിന്റെ നടക്കം മാറുംമുന്‍പേ മറ്റൊരു ക്രൈസ്തവ കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്ത്. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്താണ് 20 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.

ഐ.എസിന്റെ ആഫ്രിക്കന്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് സംഘടനയിലെ തീവ്രവാദികളാണ് കൂട്ടക്കൊലയ്ക്കു പിന്നില്‍. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണമാണ് കൂട്ടക്കൊല.

തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെയ്‌ലി മെയില്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊലപാതക വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഈ വര്‍ഷം ആദ്യം മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ആഫ്രിക്കന്‍ ഭാഷയായ ഹൗസയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വീഡിയോയുടെ സമയവും കൂട്ടക്കൊല നടന്ന കൃത്യമായ സ്ഥലവും അജ്ഞാതമാണ്.

നൈജീരിയന്‍ ഭരണകൂടം വീഡിയോ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി ആക്രമണങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കാനും മുന്‍ തീവ്രവാദികളെ സമാധാന മാര്‍ഗത്തിലേക്കു തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും അടുത്തുള്ള സൈനിക കേന്ദ്രത്തില്‍ നിന്നും സൈനികര്‍ എത്തുന്നതിനു മുന്‍പ് 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസന്‍ പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ പ്രദേശത്തെ സാഹചര്യം വളരേയേറെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസിയും പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.