തൃക്കാക്കരയില്‍ യുഡിഎഫ് തകര്‍ത്താടുന്നു; ഉമാ തോമസിന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു

തൃക്കാക്കരയില്‍ യുഡിഎഫ് തകര്‍ത്താടുന്നു;  ഉമാ തോമസിന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തകര്‍ത്താടുകയാണ്. വോട്ടെണ്ണല്‍ ആറാം റൗണ്ട് പൂര്‍ത്തിയാകാറാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ലീഡ് പന്ത്രണ്ടായിരത്തിലേറെയായി. 12,412 ആണ് ഉമാ തോമസിന്റെ ലീഡ്. പി.ടി തോമസ് 2016 ല്‍ നേടിയ 11,996 വോട്ട് ഉമാ തോമസ് മറികടന്നു.

യുഡിഎഫ് കേന്ദ്രങ്ങള്‍ അത്യാഹ്ലാദത്തിലാണ്. കൂടുതല്‍ പറയാന്‍ വരട്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടല്ലോ എന്നായിതുന്നു ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ പ്രതികരണം. ഇടത് കേന്ദ്രങ്ങള്‍ കനത്ത നിരാശയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.

രാവിലെ ഏഴരയോടെയാണ് മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ മേശകളിലേക്ക് മാറ്റിയത്. എട്ടിനു യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങി. 240 ബൂത്തുകളിലാണ് തൃക്കാക്കരയില്‍ ജനം വിധിയെഴുതിയത്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

പി.ടിതോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഡോ.ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനും അങ്കക്കളരിയിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.