അപൂര്‍വ സൗഭാഗ്യം; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായി മംഗോളിയയിലെ ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോ

അപൂര്‍വ സൗഭാഗ്യം; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായി മംഗോളിയയിലെ ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോ

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് മംഗോളിയയില്‍നിന്നുള്ള ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോ. ഫ്രാന്‍സിസ് പാപ്പാ അടുത്തിടെ പുതുതായി പ്രഖ്യാപിച്ച കര്‍ദിനാള്‍മാരില്‍ ഉള്‍പ്പെടാനുള്ള അപൂര്‍വ സൗഭാഗ്യമാണ് ബിഷപ് ജിയോര്‍ജിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മംഗോളിയായില്‍ കഴിഞ്ഞ 20 വര്‍ഷമായി മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇറ്റാലിയന്‍ സ്വദേശിയായ നിയുക്ത കര്‍ദിനാള്‍. 47 വയസ് മാത്രമാണ് ബിഷപ് ജിയോര്‍ജിയോയുടെ പ്രായം. ഇറ്റലിയിലെ കണ്‍സോലറ്റ മിഷനറി വൈദികനായിരുന്നു ഇദ്ദേഹം.

മറ്റാര്‍ക്കും ലഭിക്കാത്ത ഈ അപൂര്‍വ ദൈവനിയോഗത്തെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണ് ബിഷപ് ജിയോര്‍ജിയോ. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഖ്യാപനം തനിക്ക് വലിയ ആശ്ചര്യമായിരുന്നുവെന്ന് മാര്‍പാപ്പയുടെ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ബിഷപ് ജിയോര്‍ജിയോ പറഞ്ഞു. ഈ പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ വിനയത്തിന്റെയും സംഭാഷണത്തിന്റെയും പാതയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 27-നാണ് സ്ഥാനാരോഹണം.

ഈ ഘട്ടത്തില്‍ പഴയൊരു സംഭവവും ശ്രദ്ധേയമാവുകയാണ്. പില്‍ക്കാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയായി മാറിയ കരോള്‍ വൊയ്റ്റീവയെ പോള്‍ ആറാമന്‍ മാര്‍പാപ്പാ കര്‍ദിനാള്‍ പദവിയിലേക്കു തെരഞ്ഞെടുത്തപ്പോള്‍ അന്ന് വൊയ്റ്റീവയ്ക്കും 47 വയസായിരുന്നു പ്രായം.

മൂന്നു മില്യന്‍ ജനങ്ങളുള്ള മംഗോളിയായില്‍ 1,300 കത്തോലിക്കര്‍ മാത്രമേയുള്ളൂ. മംഗോളിയായില്‍ ആധുനികകാലത്ത് കത്തോലിക്കാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 1922 ലായിരുന്നു എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് മതപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായി. 1992 വരെ അത് തുടര്‍ന്നു പോന്നു.

നിലവില്‍ കര്‍ദിനാള്‍ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 55 വയസുള്ള ബാന്‍ഗുയി ബിഷപ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.