പ്രവാചക നിന്ദ: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട് അല്‍ ഖ്വയ്ദ

പ്രവാചക നിന്ദ: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക ഭീകരസംഘടനയായ അല്‍-ഖ്വായ്ദ രംഗത്ത്. നുപൂര്‍ ശര്‍മയുടെ പ്രവാചക പരാമര്‍ശത്തെ തുടര്‍ന്നാണ് അല്‍-ഖ്വായ്ദയുടെ ഭീഷണി സന്ദേശം. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നും പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശം എത്തിയത്.

''പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. ഞങ്ങളുടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയുന്നയാളുകളെ ഇല്ലാതാക്കാന്‍ ഞങ്ങളുടെ ശരീരത്തിലും ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടും. ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിങ്ങള്‍ അന്ത്യം കാത്തിരുന്നോളൂ...' എന്ന ഭീഷണി സന്ദേശമാണ് അല്‍-ഖ്വായ്ദ പുറത്തുവിട്ടത്.

മുമ്പ് കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലായിരുന്നു സവാഹിരിയുടെ ആഹ്വാനം.

ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥിനി മുസ്‌കാന്‍ ഖാനെ സവാഹിരി പ്രശംസിച്ചിരുന്നു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്‌കാന്‍ ഖാനെ പ്രശംസിച്ചത്. ' ദ നോബിള്‍ വുമണ്‍ ഓഫ് ഇന്ത്യ' എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ. ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമര്‍ശിച്ചു.

അതേസമയം ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണം എന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതല ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും.

പ്രാവചക പരാമര്‍ശ വിഷയത്തില്‍ ഇന്ത്യ ശക്തമായി നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം ഇന്ത്യയുടെയോ ഇന്ത്യാ ഗവണ്‍മെന്റിന്റെയോ ഔദ്യോഗിക പ്രസ്താവനയല്ലെന്നും എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.