ആഫ്രിക്കന്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ ക്ഷമാപണം നടത്തി മാര്‍പ്പാപ്പ

ആഫ്രിക്കന്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ ക്ഷമാപണം നടത്തി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദനയെതുടര്‍ന്ന് ആഫ്രിക്കന്‍ സന്ദര്‍ശനം മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങളോട് ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ അവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എത്രയും വേഗം നിങ്ങള്‍ക്കരികിലെത്താന്‍ അഗ്രഹിക്കുന്നതായും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

''ഈ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്. ഇതിന് എന്നോട് ക്ഷമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ സഹായത്തോടും വൈദ്യചികിത്സയോടും കൂടി സുഖംപ്രാപിച്ച് എനിക്ക് എത്രയും വേഗം നിങ്ങളുടെ അടുത്തേക്ക് വരാന്‍, നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. എനിക്ക് പ്രതീക്ഷയുണ്ട്,'' മാര്‍പ്പാപ്പ പറഞ്ഞു.

കാല്‍മുട്ട് വേദനയെതുടര്‍ന്ന് ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ജൂലൈയില്‍ നടത്താനിരുന്ന ആഫ്രിക്കന്‍ സന്ദര്‍ശനം മാറ്റിവച്ചതെന്ന് വെള്ളിയാഴ്ച്ച വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ജൂലൈ രണ്ടു മുതല്‍ ഏഴു വരെയായിരുന്നു മാര്‍പ്പാപ്പയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

കാല്‍മുട്ടില്‍ നടത്തുന്ന ഫിസിയോ തെറാപ്പിയുടെ പ്രയോജനം നഷ്ടപ്പെടാതിരിക്കാന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീല്‍ച്ചെയറിലാണ് അദ്ദേഹത്തിന്റെ സഞ്ചാരം. കുറഞ്ഞത് ഒരു മാസമെങ്കിലും വിശ്രമം വേണം. ഇക്കാരണത്താലാണ് സന്ദര്‍ശനം മാറ്റിവച്ചതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അതേസമയം ജൂലൈ 24 മുതല്‍ 30 വരെയുള്ള മാര്‍പാപ്പയുടെ കാനഡ സന്ദര്‍ശിനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ കോംഗോയിലെ കിന്‍ഹാസ, ഗോമ എന്നീ നഗരങ്ങളിലും ജൂലൈ അഞ്ചു മുതല്‍ 7 വരെ തെക്കന്‍ സുഡാന്റെ തലസ്ഥാനമായ ജുബയിലും ചിലവഴിക്കാനായിരുന്നു പാപ്പയുടെ പദ്ധതി. മെയ് അവസാന വാരത്തോടെ സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിടുകയും ചെയ്തിരിന്നു. ഇതിനിടെയാണ് കാല്‍മുട്ടിന് ഫിസിയോ തെറാപ്പി നടത്തിയത്. സന്ദര്‍ശനത്തിന്റെ പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.