രാജ് ഭവനിലേക്ക് വന്‍ മാര്‍ച്ച് നടത്താന്‍ മുസ്ലീം സംഘടനകള്‍ പദ്ധതിയിട്ടു; ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലേക്ക് വന്നേക്കുമെന്ന ഭയം നീക്കം പൊളിച്ചു, പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡ പൊളിഞ്ഞതിങ്ങനെ

രാജ് ഭവനിലേക്ക് വന്‍ മാര്‍ച്ച് നടത്താന്‍ മുസ്ലീം സംഘടനകള്‍ പദ്ധതിയിട്ടു; ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലേക്ക് വന്നേക്കുമെന്ന ഭയം നീക്കം പൊളിച്ചു, പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡ പൊളിഞ്ഞതിങ്ങനെ

കോഴിക്കോട്: പ്രവാചക നിന്ദ ആരോപിച്ച് കേരളത്തില്‍ പ്രക്ഷോഭത്തിന് നടത്താന്‍ തയാറെടുത്ത കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ മുസ്ലീം സംഘടനകളില്‍ തമ്മിലടി. തങ്ങളോട് ആലോചിക്കാതെ ചിലര്‍ മുതലെടുപ്പ് നടത്തുന്നതിനാണ് ഇത്തരത്തില്‍ രാജ് ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രഖ്യാപിച്ചതെന്നാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതികരണം.

ജൂണ്‍ 17 ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഇതിനു വലിയ തോതില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി. എന്നാല്‍ കുവൈറ്റില്‍ അടക്കം ഈ വിഷയത്തില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയവര്‍ക്കെതിരേ നടപടി കര്‍ശനമാക്കിയതോടെ പല മുസ്ലീം സംഘടനകളും രാജ് ഭവന്‍ മാര്‍ച്ചിനെ തള്ളി രംഗത്തു വന്നു.

യുപിയിലും ഛത്തീസ്ഗഡിലും റാലി നടത്തിയവര്‍ പൊതുമുതല്‍ നശിപ്പിച്ചതോടെ പൊലീസും സര്‍ക്കാരും നടപടിയെടുത്തിരുന്നു. പ്രക്ഷോഭകരുടെ സ്വത്ത് പിടിച്ചെടുക്കുകയും അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. ഇതോടെയാണ് കേരളത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിന്തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

അനാവശ്യ പ്രക്ഷോഭവുമായി രംഗത്തെത്തിയാല്‍ സംസ്ഥാന സര്‍ക്കാരും കര്‍ശന നടപടികള്‍ എടുത്തേക്കുമെന്ന ഭയവും കോഡിനേഷന്‍ കമ്മിറ്റിയെ തള്ളിപ്പറയാന്‍ വിവിധ മുസ്ലീം സംഘടനകളെ പ്രേരിപ്പിച്ചു. മുസ്ലിം ലീഗ്, സമസ്ത, കാന്തപുരം വിഭാഗം തുടങ്ങിയവരെല്ലാം മാര്‍ച്ചിനെതിരേ ശക്തമായ പ്രതികരണങ്ങളാണ് നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ടാണ് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ പിന്നിലെന്നും മറ്റ് സംഘടനകളുടെ പേരില്‍ വ്യാജമായ അറിയിപ്പ് നല്‍കുകയാണെന്നുമാണ് ഉയര്‍ന്ന ആരോപണം. ഇതോടെ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് പരസ്യ നിലപാടുമായി മറ്റ് സംഘടനകള്‍ രംഗത്തെത്തി.

ഇന്ത്യ വിരുദ്ധ പ്രചരണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ജമാഅത്തെ ഇസ്ലാമിയും അവരുടെ ചാനലും പത്രവും തുടക്കത്തില്‍ രാജ്ഭവന്‍ മാര്‍ച്ചിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ കളംമാറുന്നുവെന്ന് കണ്ടതോടെ ഇവരും ചുവടുമാറ്റി. പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും മാത്രമായി പ്രക്ഷോഭം ചുരുങ്ങുകയും ചെയ്തു.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം, ബെംഗളൂരു കലാപം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.