ഇറാഖില്‍ തീവ്രവാദികള്‍ തകര്‍ത്ത അതിപുരാതന പള്ളിയില്‍നിന്ന് അപ്പസ്തോലന്മാരുടേതടക്കം അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

ഇറാഖില്‍ തീവ്രവാദികള്‍ തകര്‍ത്ത അതിപുരാതന പള്ളിയില്‍നിന്ന് അപ്പസ്തോലന്മാരുടേതടക്കം അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു

മൊസൂളിലെ മാര്‍ തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് വീണ്ടെടുത്ത തിരുശേഷിപ്പുകളുമായി സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത മാര്‍ നിക്കോദിമോസ് ഷറഫ്

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട അതിപുരാതന പള്ളിയില്‍നിന്ന് അപ്പസ്തോലന്മാരുടേതടക്കം അമൂല്യമായ ആറു തിരുശേഷിപ്പുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവങ്ങളിലാണ് ഈ ചരിത്രപ്രധാന്യമുള്ള കണ്ടെത്തലിനെക്കുറിച്ച് ലോകമറിഞ്ഞത്. ഐ.എസ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഇറാഖിന്റെ ക്രൈസ്തവ പാരമ്പര്യം സ്ഥിരീകരിക്കുന്നതാണ് ഈ തെളിവുകള്‍.

ഐ.എസിന്റെ നിയന്ത്രണത്തിലുള്ള മൊസൂളിലെ മാര്‍ തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്നാണ് ചരിത്രപരമായി ഏറെ പ്രധാനമുള്ള ഈ കണ്ടെത്തല്‍ നടത്തിയത്.

ക്രിസ്തുവിന്റെ അപ്പസ്തോലനായ യോഹന്നാന്‍ ശ്ലീഹ, വിശുദ്ധ സൈമണ്‍, ജെറുസലേം ദേവാലയത്തില്‍ വച്ച് ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, മതം മാറിയതിന് രക്തസാക്ഷിയായ റോമന്‍ പട്ടാളക്കാരനായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, ദൈവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതെന്നു കരുതപ്പെടുന്ന തിരുശേഷിപ്പുകളാണു ലഭിച്ചത്.

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇറാഖില്‍നിന്നു കണ്ടെത്തിയത് വിശ്വാസപരം മാത്രമല്ല ചരിത്രപരമായും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇറാഖിന്റയും മധ്യപൂര്‍വ ദേശത്തിന്റെയും ചരിത്രവുമായുള്ള ക്രൈസ്തവ പാരമ്പര്യത്തിന്റെ ആഴമേറിയ വേരുകള്‍ വ്യക്തമാക്കുന്നതാണു കണ്ടെത്തല്‍.

ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികളാണ് ഒരുപക്ഷേ, കണ്ടെത്താന്‍ സാധ്യത പോലുമില്ലാതിരുന്ന അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്.


തിരുശേഷിപ്പുകളുമായി മാര്‍ നിക്കോദിമോസ് ഷറഫ് മെത്രാപ്പോലീത്ത

ഇതോടൊപ്പം അരാമിക്, സുറിയാനി ഭാഷകളില്‍ എഴുതിയ ആറു ചുരുളുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഫടികക്കുപ്പികള്‍ക്കുള്ളില്‍ അടക്കംചെയ്ത നിലയിലായിരുന്നു ചുരുളുകള്‍. അടക്കം ചെയ്ത തിരുശേഷിപ്പ് ആരുടേതാണെന്നു തിരിച്ചറിയാന്‍ കല്‍പേടകങ്ങള്‍ക്കു പുറത്ത് പേരുകളും കൊത്തിവച്ചിരുന്നു.

പള്ളി ഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്.


തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഫടികക്കുപ്പികള്‍ ചെറിയ കല്‍പേടകത്തിനുള്ളില്‍

മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വിശുദ്ധ തിയോഡോറിന്റെ അസ്ഥി കഷണങ്ങള്‍ അടങ്ങിയ പേടകമാണു ആദ്യം കണ്ടെടുത്തത്. തുടര്‍ന്നാണു മറ്റു തിരുശേഷിപ്പുകള്‍ പള്ളിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വീണ്ടെടുത്തത്. തിരുശേഷിപ്പുകള്‍ കണ്ടെത്തിയ വിവരം ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ തത്സമയം വീഡിയോകോളിലൂടെ അറിയിക്കുകയായിരുന്നു.


തിരുശേഷിപ്പുകള്‍ അടങ്ങിയ പേടകം ഭിത്തിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍

മാര്‍ തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് 1500 വര്‍ഷത്തെ പഴക്കമുണ്ട്. ഇതില്‍ ഏതു കാലഘട്ടത്തിലാണു തിരുശേഷിപ്പുകള്‍ പള്ളി ഭിത്തിക്കുള്ളില്‍ അടക്കം ചെയ്തതെന്നു വ്യക്തമല്ല. ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ടി തിരുശേഷിപ്പുകള്‍ പള്ളി ഭിത്തികള്‍ക്കുള്ളില്‍ ഭദ്രമാക്കുകയായിരുന്നു എന്നാണ് അനുമാനം.



ഏഴു മുതല്‍ 18-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ പള്ളി നിര്‍മിച്ചതെന്നാണ് അനുമാനം. വാസ്തുവിദ്യ പ്രകാരം ഏറെ സങ്കീര്‍ണമായ നിര്‍മിതിയാണ് പള്ളിയുടേത്. 2014-ലാണ് പള്ളി ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചത്. പള്ളിയുടെ ചുവരുകള്‍ക്കുള്ളിലും തൂണുകളിലും ഇനിയും നിരവധി അമൂല്യമായ വസ്തുക്കള്‍ ഉണ്ടാകാമെന്നാണ് നിഗമനം.



സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങി കലാപങ്ങള്‍ രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു പുരാവസ്തുക്കള്‍ കൊള്ളയടിക്കുന്ന റാക്കറ്റുകള്‍ സജീവമാണ്. ഇൗ വസ്തുക്കള്‍ ആദ്യം ഗള്‍ഫ്, ഇസ്രായേല്‍, ലെബനന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ലക്ഷ്യസ്ഥാനമായ യൂറോപ്പ്, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങളില്‍ എത്തുന്നു. സാംസ്‌കാരികമായും പൈതൃകപരമായും അമൂല്യമായ നിരവധി വസ്തുക്കളാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.