കള്ളപ്പണ ഇടപാട്: ഇ.ഡി സ്വപ്നയെ ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

കള്ളപ്പണ ഇടപാട്: ഇ.ഡി സ്വപ്നയെ ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ അഞ്ചര മണിക്കൂര്‍ നീണ്ടു നിന്നു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇ.ഡിയുടെ നടപടി.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ ആക്കി സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി തുടര്‍ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യ പടിയായിട്ടാണ് സ്വപ്ന സുരേഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്തത്.

രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇ.ഡിയുടെ മുന്നില്‍ ഹാജരായത്. അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന ഇ.ഡിയുടെ ഓഫീസിലെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്റെ കൈവശമുള്ള തെളിവുകളും ഇ.ഡിക്ക് കൈമാറുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായത് കൊണ്ടാണ് ഇന്ന് നേരത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതെന്ന് സ്വപ്ന പറഞ്ഞു. നാളെ രാവിലെ പതിനൊന്നിന് വീണ്ടും ഹാജരാകുമെന്നും സ്വപ്ന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.