ആശങ്ക ഉയര്‍ത്തി കൊച്ചിയില്‍ ഡെങ്കിപ്പനി; ചികിത്സ തേടിയത് 660പേര്‍

ആശങ്ക ഉയര്‍ത്തി കൊച്ചിയില്‍ ഡെങ്കിപ്പനി; ചികിത്സ തേടിയത് 660പേര്‍

കൊച്ചി: നഗരത്തില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 93പേരാണ് ചികിത്സ തേടി വിവിധ ആശുപത്രികളില്‍ എത്തിയത്. എറണാകുളം ജില്ലയില്‍ 143പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ജില്ലയില്‍ 660പേര്‍ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതില്‍ പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ്. ഒരു മാസത്തിനിടെയുണ്ടായ രണ്ട് ഡെങ്കിപ്പനി മരണങ്ങളും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ്.

ഈഡിസ്, ക്യൂലക്‌സ് കൊതുകുകള്‍ നഗരസഭാ പരിധിയില്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം കൊതുക് നശീകരണം അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

അതേസമയം നഗരസഭയിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നിലവില്‍ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയില്‍ പറയുന്നു. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് 25,000രൂപ വീതം അനുവദിച്ചിരുന്നതായും എന്നാല്‍ ഈ പ്രവര്‍ത്തനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നതും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.