ഓസ്‌ട്രേലിയന്‍ മണ്ണില്‍നിന്ന് കുതിച്ചുയര്‍ന്ന് നാസയുടെ റോക്കറ്റ്

ഓസ്‌ട്രേലിയന്‍ മണ്ണില്‍നിന്ന് കുതിച്ചുയര്‍ന്ന് നാസയുടെ റോക്കറ്റ്

ഡാര്‍വിന്‍: ഓസ്‌ട്രേലിയയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ വീണ്ടും ചിറകടിച്ചുയര്‍ന്ന നിമിഷമായിരുന്നു അത്. കാല്‍ നൂറ്റാണ്ടിനു ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍നിന്ന് നാസയുടെ റോക്കറ്റ് തീതുപ്പി കുതിച്ചുയര്‍ന്നപ്പോള്‍ ആകാശം കടന്നത് രാജ്യത്തിന്റെ അഭിമാനം കൂടിയാണ്.

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആര്‍ന്‍ഹേം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു രാജ്യം കാത്തിരുന്ന വിക്ഷേപണം. ശാസ്ത്ര ഗവേഷണത്തിനായുള്ള അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ മൂന്ന് റോക്കറ്റുകളാണ് ഓസ്‌ട്രേലിയയില്‍ നിന്ന് വിക്ഷേപിക്കുന്നത്. അതില്‍ ആദ്യത്തെ റോക്കറ്റാണ് ഇന്ന് പുലര്‍ച്ചെ വിക്ഷേപിച്ചത്.

പ്രതികൂല കാലാവസ്ഥ ആശങ്കപ്പെടുത്തിയെങ്കിലും നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ വൈകി റോക്കറ്റ് വിജയകരമായി കുതിച്ചുര്‍ന്നു. ഇതാദ്യമായാണ് യു.എസിന് പുറത്തുള്ള ഒരു വാണിജ്യ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് നാസയുടെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്. ഓസ്ട്രേലിയയുടെ ആദ്യത്തെ വാണിജ്യ ബഹിരാകാശ വിക്ഷേപണമാണിത്.


മഴയും കാറ്റും മൂലമാണ് വിക്ഷേപണം ഒരു മണിക്കൂറിലധികം വൈകി. ശക്തമായ കാറ്റ് മൂലം കൗണ്ട്ഡൗണ്‍ നിരവധി തവണ നിര്‍ത്തിവച്ചു. ദക്ഷിണാര്‍ദ്ധഗോളത്തില്‍നിന്നു മാത്രം നടത്താന്‍ കഴിയുന്ന ജ്യോതിശാസ്ത്ര പഠനങ്ങള്‍ നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ അറിയിച്ചു.

ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍, ശാസ്ത്രജ്ഞര്‍, മാധ്യമങ്ങള്‍, തദ്ദേശീയ നേതാക്കള്‍, സാധാരണക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ വിക്ഷേപണം കാണാന്‍ 800 മീറ്റര്‍ അകലെ തയാറാക്കിയിരുന്ന പ്രത്യേക സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വിക്ഷേപണ ജോലികള്‍ക്കായി നാസയുടെ എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ഓസ്‌ട്രേലിയയില്‍ താമസിച്ചുവരികയാണ്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് തൊട്ടുമുമ്പ് വരെ റോക്കറ്റ് ഏകദേശം 10 സെക്കന്‍ഡോളം ദൃശ്യമായിരുന്നു. ജൂലൈ 4, 12 തീയതികളിലാണ് ബാക്കി രണ്ട് റോക്കറ്റുകളുടെ വിക്ഷേപണം.

ഒരു നക്ഷത്രത്തിന്റെ പ്രകാശം ഒരു ഗ്രഹത്തിന്റെ വാസയോഗ്യതയെ എങ്ങനെ സ്വാധീനിക്കുമെന്ന് പഠിക്കാന്‍ ശാസ്ത്രജ്ഞരെ ഈ വിക്ഷേപണം സഹായിക്കും.

അമേരിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള പങ്കാളിത്തം ഈ വിക്ഷേപണത്തോടെ വീണ്ടും ഊട്ടിയുറപ്പിച്ചതായി യുഎസ് കോണ്‍സല്‍ ജനറല്‍ കാത് ലീന്‍ ലൈവ്ലി പറഞ്ഞു. സൗരയൂഥത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും ബഹിരാകാശ പര്യവേക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് സഹകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയ്ക്ക് ഇത് അങ്ങേയറ്റം അഭിമാനകരമായ നിമിഷമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നോര്‍ത്തേണ്‍ ടെറിട്ടറി ചീഫ് മിനിസ്റ്റര്‍ നതാഷ ഫൈല്‍സ് പറഞ്ഞു.

ഇതിനു മുന്‍പ് 1995-ലാണ് ഓസ്‌ട്രേലിയയില്‍ നിന്ന് നാസ ആദ്യമായി റോക്കറ്റ് അയയ്ക്കുന്നത്. അന്ന് റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ വൂമേറ റേഞ്ച് കോംപ്ലക്‌സിലായിരുന്നു വിക്ഷേപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.