ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ബിജെപിയും ശിവസേന വിമതരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങി

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ബിജെപിയും ശിവസേന വിമതരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങി

മുംബൈ: വിശ്വാസ വോട്ടെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ. കോടതി വിധിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഉദ്ധവ് വികാരനിര്‍ഭരമായി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച്ച രാവിലെ 11 ന് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും തന്നെ പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്.

ഉദ്ധവ് സര്‍ക്കാര്‍ വീണതോടെ ബിജെപി നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത വിഭാഗവും മന്ത്രിസഭയുടെ ഭാഗമായേക്കും.

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ബിജെപി സര്‍ക്കാരിനെ നയിച്ച ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രിയെന്നാണ് ലഭിക്കുന്ന സൂചന.

അധികാരം വിട്ടൊഴിയേണ്ടി വരുന്ന ഉദ്ധവ് താക്കറെയെ സംബന്ധിച്ച് അത്ര ശുഭകരമായ നാളുകളായിരിക്കില്ല വരാനിരിക്കുന്നത്. ഭരണത്തിലിരിക്കുന്ന സമയത്ത് ശിവസേനയിലെ തീവ്ര ഹിന്ദുത്വവാദികളെ പോലും തൃപ്തിപ്പെടുത്താന്‍ ഉദ്ധവിന് സാധിച്ചിരുന്നില്ല. മുസ്ലീം പ്രീണനം നടത്തുന്നുവെന്ന പരാതി ഒപ്പമുണ്ടായിരുന്നവര്‍ക്ക് തന്നെ ഉണ്ടായിരുന്നു.

ഭരണം കൂടി പോകുന്നതോടെ ശിവസേനയില്‍ ഒപ്പമുണ്ടായിരുന്നവര്‍ കൂടി വിമതര്‍ക്കൊപ്പം പോകാനാണ് സാധ്യത. അധികാരവും പാര്‍ട്ടിയും നഷ്ടപ്പെടുന്ന അവസ്ഥയാകും ഉദ്ധവിനെയും മകന്‍ ആദിത്യ താക്കറെയെയും കാത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.