ജീവിതമാണ് ലഹരി എന്ന ആശയം പ്രചരിപ്പിച്ച 'ബിലുവിന്റെ ലോക'ത്തിന് എക്‌സൈസിന്റെ അംഗീകാരം

ജീവിതമാണ് ലഹരി എന്ന ആശയം പ്രചരിപ്പിച്ച 'ബിലുവിന്റെ ലോക'ത്തിന് എക്‌സൈസിന്റെ അംഗീകാരം

കോഴിക്കോട്: ലഹരി നുണയുന്ന കൗമാരങ്ങള്‍ക്ക് ജീവിത വെളിച്ചം പകരാന്‍ ഒരുക്കിയ ഹ്രസ്വചിത്രത്തിന് കേരള എക്‌സൈസ് വകുപ്പിന്റെ അംഗീകാരം. ജീവിതമാണ് ലഹരി എന്ന ആശയത്തെ ഭംഗിയായി അവതരിപ്പിച്ച ബിലുവിന്റെ ലോകം എന്ന കുട്ടികളുടെ ഷോട്ട് ഫിലിമിനാണ് കേരള വിമുക്തി മിഷന്റെ അംഗീകാരം ലഭിച്ചത്.

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്നാണ് ബിലുവിന്റെ ലോകം എന്ന ഹ്രസ്വ ചിത്രത്തിന് ജീവന്‍ പകര്‍ന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജേക്കബ് കോച്ചേരിയാണ്. കേരള എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അംഗീകാരമാണ് ബിലുവിന്റെ ലോകത്തെ തേടി എത്തിയത്.


തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.വി ഗോവിന്ദന്‍ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജേക്കബ് കോച്ചേരിയ്ക്ക് കൈമാറി.
കാഴ്ചയില്‍ താന്തോന്നിയെന്ന് തോന്നിക്കുന്നവനാണ് ബിലു. അവന്റെ ജീവിത ലഹരി എന്താണെന്ന് തേടിപ്പോകുന്ന രണ്ട് അധ്യാപകരുടെ തിരിച്ചറിവാണ് ബിലുവിന്റെ ലോകം പറയുന്നത്. ലഹരി തകര്‍ത്ത പിതാവിന്റെ ജീവിതപാഠം നല്‍കിയ അനുഭവത്തിലൂടെ കുടുംബത്തിന് തുണയാകുന്ന നായക കഥാപാത്രം. ബിലു എന്ന ആ കൗമാരക്കാരന്റെ തിരിച്ചറിവാണ് ചിത്രം പുതിയ തലമുറയ്ക്ക് പകരാന്‍ കരുതിവച്ചിരിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.

ന്യൂജെന്‍ കുട്ടികളില്‍ കാണാത്ത ജീവിത സുഗന്ധം പ്രസരിപ്പിക്കുന്ന ബിലു എന്ന കഥാപാത്രത്തെ ചെയ്തത് ഷെഫിന്‍ ബെന്നറ്റ് എന്ന വിദ്യാര്‍ഥിയാണ്. ജോസ് തെങ്ങുംപിള്ളില്‍, ലില്ലി വത്സരാജന്‍, മനോജ് ചെറിയാന്‍, ബിജേഷ് ജോര്‍ജ്, നൈസില്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും ചിത്രത്തില്‍ തങ്ങളുടേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.