ശ്രീനഗര്‍: കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപിയുടെ ഐടി സെല്‍ തലവന്‍. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് ഭീകരര്‍ പിടിയിലായത്. പിടിയിലായ താലിബ് ഹുസൈന്‍ ഷാ ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ചയുടെ ജമ്മുവിലെ ഐടി സെല്‍ ചുമതലക്കാരനുമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ജമ്മു കശ്മീര്‍ പൊലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എ.കെ 47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
അതേസമയം ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം. ഇതൊരു പുതിയ രീതിയാണെന്നും ബിജെപിയുടെ ഭാഗമായി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഇത്തരക്കാരുടെ രീതിയെന്നും പാര്‍ട്ടി വക്താവ് ആര്‍.എസ് പത്താനിയ പറഞ്ഞു.
ജമ്മുവിലെ റിയാസിയില്‍ നിന്ന് ഞായറാഴ്ചയാണ് പൊലീസ് താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് ധര്‍ എന്നിവരെ പിടികൂടിയത്. ഇവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. രജൗരിയിലേയും തെക്കന്‍ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് അന്വേഷിച്ചു നടക്കുന്ന കുറ്റവാളികള്‍ കൂടിയാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26