മുക്താര്‍ അബ്ബാസ് നഖ്വിയും ആര്‍സിപി സിങും രാജിവച്ചു; നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയേക്കും

മുക്താര്‍ അബ്ബാസ് നഖ്വിയും ആര്‍സിപി സിങും രാജിവച്ചു; നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയേക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും ആര്‍സിപി സിങും രാജിവച്ചു രാജി വച്ചു. ഇരുവരുടേയും രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.

ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മുഖ്താര്‍ അബ്ബാസിനെ പരിഗണിയ്ക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയേയും ആര്‍.സി.പി സിങിന്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം വന്നിരുന്നു.

രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിങിന്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. മുതിര്‍ന്ന ബിജെപി നേതാവായ നഖ്വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. മോഡി മന്ത്രിസഭയിലെ ജെഡി (യു) ക്വാട്ടയില്‍ നിന്നുള്ള മന്ത്രിയാണ് ആര്‍സിപി സിങ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരില്‍ ജെഡിയുവിന് ഉള്ളില്‍ ആര്‍സിപി സിങിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പാര്‍ട്ടി പിന്‍വലിക്കുന്നത്.

ഇന്ത്യയുടെ 16ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം അനുസരിച്ച് ജൂലൈ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.