ഭരണം ബോറായി: ബോറിസ് ജോണ്‍സണ്‍ പുറത്തേക്കെന്ന് സൂചന; രണ്ടു മണിക്കൂറിനിടെ രാജി വച്ചത് എട്ട് മന്ത്രിമാര്‍

ഭരണം ബോറായി:  ബോറിസ് ജോണ്‍സണ്‍ പുറത്തേക്കെന്ന് സൂചന; രണ്ടു മണിക്കൂറിനിടെ രാജി വച്ചത് എട്ട് മന്ത്രിമാര്‍

ലണ്ടന്‍: മന്ത്രിസഭയില്‍ നിന്ന് അംഗങ്ങള്‍ രാജി വെച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍. രാജി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജി വച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും അദ്ദേഹം ഒഴിയുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന വാദം സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. 2019 ലാണ് ജോണ്‍സണ്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.

'പാര്‍ട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടി ഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളുണ്ടാക്കി.

പാര്‍ലമെന്റില്‍ 359 എം.പിമാരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 പേര്‍ ജോണ്‍സനെതിരേ വിശ്വാസ വോട്ടിവ് കത്തു നല്‍കിയതോടെ ബോറിസ് ജോണ്‍സണ്‍ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.

ഈ വിവാദങ്ങള്‍ക്കു പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി ജോണ്‍സണ്‍ നിയമിച്ചത്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം. ഇക്കാര്യത്തില്‍ ബോറിസ് ജോണ്‍സന്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

മന്ത്രിമാരെക്കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളം പേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.