എല്ലാ വിമാന കമ്പനികള്‍ക്കും വ്യോമാതിർത്തിയിലൂടെ പറക്കാമെന്ന് സൗദി അറേബ്യ

എല്ലാ വിമാന കമ്പനികള്‍ക്കും വ്യോമാതിർത്തിയിലൂടെ പറക്കാമെന്ന് സൗദി അറേബ്യ

റിയാദ്: ഇസ്രായേലില്‍ നിന്നടക്കമുളള വിമാനങ്ങള്‍ക്ക് ഇനിമുതല്‍ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലൂടെ പറക്കാം. എല്ലാ വിമാനകമ്പനികള്‍ക്കും രാജ്യവ്യോമാതിർത്തിയിലൂടെ പറക്കാന്‍ അനുമതി നല്‍കുകയാണെന്ന് സൗദി വ്യക്തമാക്കി. 

രാജ്യത്ത് സന്ദർശനം നടത്താനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബിഡന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
സിവില്‍ എയർക്രാഫ്റ്റുകള്‍ക്ക് വിവേചനം പാടില്ലെന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ക്ക് അനുസൃതമായി, എല്ലാ വിമാനകമ്പനികള്‍ക്കുമായി രാജ്യത്തിന്‍റെ വ്യോമാതിർത്തി തുറക്കുകയാണെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കാനും അന്താരാഷ്ട്രബന്ധങ്ങള്‍ കൂടുതല്‍ ഊർജ്ജിതമാക്കാനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവന പറയുന്നു.

ഇസ്രായേലില്‍ നിന്നുളള വിശ്വാസികള്‍ക്ക് ഹജ്ജ് തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് സഹായകരമാകുന്ന തീരുമാനം സൗദി അറേബ്യയില്‍ നിന്നുണ്ടാകുമെന്ന് വ്യാഴാഴ്ച യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചിരുന്നു. 

ഇസ്രായേലില്‍ നിന്ന് നേരിട്ട ചാർട്ടർ ഫ്ളൈറ്റുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
ഔദ്യോഗിക തീരുമാനമല്ലെങ്കില്‍ കൂടി 2020 ല്‍, ഇസ്രായേൽ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി കടക്കാന്‍ സൗദി അറേബ്യ അനുവാദം നല്‍കിയിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.