കര്‍ഷക വിരുദ്ധ നിലപാട്; കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ ജൂലൈ 20ന്

കര്‍ഷക വിരുദ്ധ നിലപാട്; കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ ജൂലൈ 20ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേദിച്ഛ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. ബഫര്‍ സോണ്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 20ന് സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ 2019ലെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യജീവികളുടെ ആക്രമണം മൂലം നിരവധി ആളുകളുടെ ജീവനും കൃഷിയും നശിക്കുന്നതില്‍ പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചും നവോഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകള്‍ തമസ്‌കരിക്കുന്നതിലും പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത് .

കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തുന്നതിലും ബഫര്‍ സോണ്‍ കേരളത്തില്‍ ഒഴിവാക്കുന്നതിലും കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാന വനം വകുപ്പ് മന്ത്രി ഈ ദിവസങ്ങളില്‍ ബഫര്‍ സോണ്‍ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ഛ് പ്രശ്‌നത്തില്‍ നിന്ന് കൈ കഴുകാന്‍ ശ്രമിക്കുമ്പോഴും 2019 ലെ ബഫര്‍ സോണ്‍ വേണമെന്നുള്ള മന്ത്രിസഭാ തീരുമാനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതും പാസാക്കിയ പ്രമേയത്തിനും മൂല്യമില്ല എന്നുള്ളത് സാധാരണ കര്‍ഷകര്‍ക്ക് മനസിലാകുന്ന കാര്യമാണ്. മന്ത്രി സഭ തീരുമാനം തിരുത്താന്‍ ശ്രമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് ഒളിച്ചു കളിയാണ്. ഇത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമം മാത്രമാണ്. മാത്രമല്ല സര്‍ക്കാര്‍ നിലപാട് കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് ധര്‍ണയ്ക്ക് ഒരുങ്ങുന്നത്. കൃഷിയിടങ്ങളില്‍ വരുന്ന വന്യജീവികളെ തുരത്തുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

കേരളത്തിലെ നവോഥാനനായകരെക്കുറിച്ചു വിശദീകരിക്കുന്ന ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് വിസുദ്ധ ചാവറയച്ചനെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത് പുനസ്ഥാപിച്ചു പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ തിരുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധനങ്ങള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജൂലൈ 20ലെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനായിട്ടുള്ള ശ്രമം ഉണ്ടായില്ലെങ്കില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

20നു നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും കര്‍ഷക നേതാക്കന്മാരും പങ്കെടുക്കും.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.