ദാന ധര്‍മ്മങ്ങള്‍ പുണ്യമായി കണ്ട വിശുദ്ധ അലെക്‌സിയൂസ്

ദാന ധര്‍മ്മങ്ങള്‍ പുണ്യമായി കണ്ട വിശുദ്ധ അലെക്‌സിയൂസ്

അനുദിന വിശുദ്ധര്‍ - ജൂലൈ 17

ഞ്ചാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു ധനികനായ സെനറ്ററുടെ ഏക മകനായിരുന്നു അലെക്‌സിയൂസ്. ദൈവഭക്തരായ മാതാപിതാക്കള്‍ കാണിച്ചുകൊടുത്ത കാരുണ്യത്തിന്റെ മാതൃക ചെറുപ്പത്തില്‍ തന്നെ അവനെ സ്വാധീനിച്ചിരുന്നു.

ദാന ധര്‍മ്മങ്ങള്‍ സ്വര്‍ഗത്തില്‍ നമുക്ക് വേണ്ടിയുള്ള നിക്ഷേപമായി മാറുമെന്നും അതിന്റെ പ്രതിഫലം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നും കുട്ടിക്കാലത്തു തന്നെ അലെക്‌സിയൂസ് മനസിലാക്കി. യാതനയില്‍ കഴിയുന്ന ആളുകളെ സഹായിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും അവന്‍ പാഴാക്കിയിരുന്നില്ല.

തന്റെ പക്കല്‍ നിന്നും ധര്‍മ്മം സ്വീകരിക്കുന്നവരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതി കൊണ്ട് അവരെ തന്റെ ഏറ്റവും വലിയ ഉപകാരികളെപോലെ വിശുദ്ധന്‍ ബഹുമാനിച്ചിരുന്നു. നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ ദാന ധര്‍മ്മത്തിലും വിശുദ്ധനെ ആനന്ദ ഭരിതനാക്കി.

മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് അലെക്‌സിയൂസ് ധനികയും നന്മയുമുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. പക്ഷേ വിവാഹ ദിവസം തന്നെ അദ്ദേഹം ആരുമറിയാതെ തന്റെ വീടുവിട്ട് വിദൂര ദേശത്തേക്ക് പോയി. അന്യ ദേശത്ത് ഒരു പരമ ദരിദ്രനായി ജീവിച്ച വിശുദ്ധന്‍ ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയത്തിനോട് ചേര്‍ന്നുള്ള ഒരു കുടിലിലായിരുന്നു താമസിച്ചിരുന്നത്.

കുറച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അലെക്‌സിയൂസ് ഒരു കുലീന കുടുംബ ജാതനാണെന്ന് അവിടത്തെ ജനങ്ങള്‍ക്ക് മനസിലായതിനെ തുടര്‍ന്ന് അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചു പോയി.

ഒരു ദരിദ്രനായ തീര്‍ത്ഥാടകനെപ്പോലെ തന്റെ പിതാവിന്റെ ഭവനത്തിന്റെ ഒരു മൂലയില്‍ അവിടത്തെ വേലക്കാരുടെ അപമാനവും ഉപദ്രവങ്ങളും ക്ഷമയോടെ നിശബ്ദമായി സഹിച്ചുകൊണ്ട് ആരുമറിയാതെ വിശുദ്ധന്‍ വര്‍ഷങ്ങളോളം കഴിച്ചു കൂട്ടി. അലെക്‌സിയൂസിന്റെ മരണത്തിന്് തൊട്ട് മുന്‍പ് മാത്രമായിരുന്നു അത് തങ്ങളുടെ നഷ്ടപ്പെട്ട മകനായിരുന്നുവെന്ന കാര്യം മാതാപിതാക്കള്‍ക്ക് മനസിലായത്.

അക്കാലത്ത് ഹോണോറിയൂസ് നാട്ടിലെ ചക്രവര്‍ത്തിയും ഇന്നസെന്റ് ഒന്നാമന്‍ റോമിലെ മെത്രാനുമായിരുന്നു. അലെക്‌സിയൂസിന്റെ ദിവ്യത്വം മനസിലാക്കിയ അവര്‍ അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷ വളരെ ഗംഭീരമായി റോമിലെ അവെന്റിന്‍ ഹില്ലില്‍ നടത്തി. ലാറ്റിന്‍, ഗ്രീക്ക്, മാരോനൈറ്റ്, അര്‍മേനിയന്‍ ദിന സൂചികകളില്‍ വിശുദ്ധനെ ആദരിച്ചിട്ടുള്ളതായി കാണാം.

1216 വരെ വിശുദ്ധന്റെ മൃതദേഹം അവിടെ ഉണ്ടായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഹോണോറിയൂസ് മൂന്നാമന്‍ അവരോധിതനായപ്പോള്‍ അലെക്‌സിയൂസിന്റെ ഭൗതീകാവഷിഷ്ടങ്ങള്‍ വിശുദ്ധ ബോനിഫസിന്റെ പുരാതന ദേവാലയത്തിലേക്ക് മാറ്റി.

ആ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും അത് വിശുദ്ധ അലെക്‌സിയൂസിന്റേയും വിശുദ്ധ ബോനിഫസിന്റേയും നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഡെന്മാര്‍ക്കിലെ ആന്‍വെരൂസ്

2. പോളിഷ് സന്യാസി ആന്‍ഡ്രൂ സൊറാര്‍ഡ്

3. കര്‍മ്മലീത്താ കന്യാസ്ത്രീകളായ ആന്‍പെല്‍റാസ്, ആന്‍മേരി തൗററ്റ്

4. ആഫ്രിക്കയിലെ ജാനുവാരിയോ, ജെനെറോസ, വെസ്തീനാ, ദൊണാത്തസെക്കുന്ത

5. ആഫ്രിക്കയിലെ സ്‌പെരാത്തൂസ്, നരസാലസ്, സെത്തിനൂസ്, ഫെലിക്‌സ്, അസില്ലിനൂസ്, ലക്താന്‍സിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.