ചാവറയച്ചന്റെ സംഭാവനകള്‍ പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തും; നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

ചാവറയച്ചന്റെ സംഭാവനകള്‍ പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തും; നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകള്‍ അടുത്ത അധ്യയനവര്‍ഷം വീണ്ടും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഉറപ്പ്. പി.ജെ ജോസഫിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.

ചാവറയച്ചന്റെ സംഭാവനകള്‍ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പത്താംക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കേരളചരിത്രം ഭാഗം നാലില്‍ ചാവറയച്ചന്റെ പ്രസിദ്ധീകരണങ്ങളും സാമൂഹിക പരിഷ്‌കരണത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ചിത്രം സഹിതം പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

1846 ല്‍ മാന്നാനത്ത് സംസ്‌ക്യത വിദ്യാലയം ആരംഭിച്ച അച്ചന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിവേചനം പാടില്ലെന്ന് തെളിയിച്ച മഹദ് വ്യക്തിത്വമാണ്. പള്ളിയോട് ചേര്‍ന്നു പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത അച്ചന്റെ വിദ്യാഭ്യാസരംഗത്തെ നിസ്തുല സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.