സ്പീക്കറുടെ റൂളിങില്‍ മണിയ്ക്ക് മനം മാറ്റം; കെ.കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു

സ്പീക്കറുടെ റൂളിങില്‍ മണിയ്ക്ക് മനം മാറ്റം; കെ.കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമയ്ക്ക് എതിരായ മുതിര്‍ന്ന സി.പി.എം അംഗം എം.എം മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍. സ്പീക്കറുടെ റൂളിങിന് പിന്നാലെ എം.എം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. 'താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു.

കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുന്‍പ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അര്‍ത്ഥമായിരിക്കില്ല.

സ്ത്രീകള്‍, അംഗ പരിമിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നവര്‍ക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികള്‍ക്ക് പലര്‍ക്കും മനസിലായിട്ടില്ല. അടിച്ചേല്‍പിക്കേണ്ട മാറ്റം അല്ല സ്വയം തിരുത്താന്‍ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ല. എല്ലാവരും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കി. സ്പീക്കര്‍ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്ന് എം.എം മണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് കൂടി ബാധകമാണ് സ്പീക്കറുടെ ഈ തിരുത്ത്.

കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തത് എന്ന് സ്പീക്കറുടെ ചുമതല വഹിച്ച ഇ.കെ വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇദ്ദേഹം സ്പീക്കറുടെ സെക്രട്ടറിയോട് ഇക്കാര്യം പറയുന്നതിന്റെ സഭാ ടീവി വീഡിയോ പുറത്ത് വന്നിരുന്നു. മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ ആദ്യ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.