ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പിലെ കൂട്ട സ്ഥലമാറ്റ വിവാദത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അമിത് മോഹന്‍ പ്രസാദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്ന വകുപ്പില്‍ നേരിട്ട് ഇടപെടുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും നരേന്ദ്ര മോഡിയും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമല്ലെന്ന സൂചനയായിട്ടാണ് പല മാധ്യമങ്ങളും ഈ ഇടപെടലിനെ വിലയിരുത്തുന്നത്. ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര, അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി, സഞ്ജയ് ഭൂസ്‌റെഡ്ഡി എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടിട്ടുണ്ട്.
സ്ഥലം മാറ്റത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ കാരണമില്ലാതെ സ്ഥലം മാറ്റിയതില്‍ ബ്രജേഷ് പട്‌നാക് അതൃപ്തി അറിയിച്ചിരുന്നു. സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കാന്‍ അമിത് മോഹന്‍ പ്രസാദിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുപിയില്‍ യോഗിയുടെ ഭരണത്തിനെതിരേ മന്ത്രിമാര്‍ക്കും അതൃപ്തിയുണ്ട്. പലരും അടുത്തിടെ കേന്ദ്ര നേതൃത്വത്തെ പരാതിയുമായി സമീപിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26