ഇന്ന് കാര്‍ഗില്‍ ദിനം: ഐതിഹാസിക വിജയത്തിന് 23 വയസ്; ധീര രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ച് രാജ്യം

ഇന്ന് കാര്‍ഗില്‍ ദിനം: ഐതിഹാസിക വിജയത്തിന് 23 വയസ്; ധീര രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി: കാര്‍ഗിലില്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വര്‍ഷം. രാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ധീര രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് രാജ്യം. രാജ്യത്തിന് അഭിമാന ദിവസമാണ് കാര്‍ഗില്‍ വിജയ ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സല്യൂട്ട് എന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ അനുസ്മരിച്ചു. ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ രാജ്‌നാഥ് സിങ് പുഷ്പ ചക്രം അര്‍പ്പിച്ചു.



കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരും ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.


ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗര്‍. ദിവസങ്ങള്‍ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവില്‍ കരളുറപ്പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു പിന്‍വാങ്ങുകയായിരുന്നു. ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു.

ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ സൗരബ് കാലിയ, ലെഫ്റ്റ് കേണല്‍ ആര്‍ വിശ്വനാഥന്‍, ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജ് തുടങ്ങി മഞ്ഞു മലയില്‍ വീരമൃതു വരിച്ചത് ഇന്ത്യയുടെ 527 ധീര യോദ്ധാക്കളാണ്. കാര്‍ഗില്‍ വിജയ ദിനത്തില്‍ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യം ആ ധീര രക്തസാക്ഷികളെ.

1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞു കയറുകയായിരുന്നു. 1999ലെ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി നിയന്ത്രണ രേഖയിലൂടെ പര്‍വേഷ് മുഷറഫിന്റെ ഗൂഢ സംഘം അതിര്‍ത്തി കടന്നെത്തുകയായിരുന്നു. ഓപ്പറേഷന്‍ ബാദര്‍ എന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയത് കിലോമീറ്ററുകളാണ്.

അന്ന് ഇന്ത്യ സൈനിക നീക്കം അറിയുന്നത് ആട്ടിടയന്‍മാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാന്‍ അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ മടങ്ങി എത്തിയില്ല. മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താന്‍ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാന്‍ ആദ്യമിറങ്ങിയത് കരസേനയാണ്. പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവിക സേനയും അണിചേര്‍ന്നു. ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു പിന്‍വാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.