മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ പേര്‍ ഇന്നെത്തും

മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ പേര്‍ ഇന്നെത്തും

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. മതബോധന അധ്യാപകരും സമിതി പ്രവര്‍ത്തകരും സമരവേദിയില്‍ ഇന്ന് എത്തും. പ്രതിഷേധ സ്ഥലത്ത് ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും സംഘടിപ്പിക്കും.

സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമാകാത്തതാണ് സമരം തുടരാന്‍ കാരണം.
ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. ആറ് ദിവസമായി തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകല്‍ സമരം ആരംഭിച്ചിട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കവാടം കടന്ന് പദ്ധതി പ്രദേശത്ത് വലിയ പ്രതിഷേധം ഇരമ്പിയിരുന്നു.

ആയിരത്തി അഞ്ഞൂറോളം പേരാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അണിനിരന്നത്. കാസര്‍ഗോഡ്, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധി പേര്‍ വിഴിഞ്ഞത്തെത്തി. ഇന്ന് മതബോധന അധ്യാപകരും സമിതി പ്രവര്‍ത്തകരും സമരവേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കും.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണം, മണ്ണെണ്ണ സബ്സിഡി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നിവയാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ഈ പ്രശ്നങ്ങളില്‍ പരിഹാരം കാണും വരെ സമരം തുടരുമെന്നാണ് ലത്തീന്‍ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും മുന്നറിയിപ്പ്.

അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ കത്ത് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ പദ്ധതി പ്രദേശത്ത് കൂടുതല്‍ സുരക്ഷ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് വിഴിഞ്ഞം മേഖലയില്‍ മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.