നവനേതൃത്വം; രണ്ടു ഭാരതീയരുള്‍പ്പടെ 20 പുതിയ കര്‍ദ്ദിനാള്‍മാര്‍ സ്ഥാനമേറ്റു

നവനേതൃത്വം; രണ്ടു ഭാരതീയരുള്‍പ്പടെ 20 പുതിയ കര്‍ദ്ദിനാള്‍മാര്‍ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയെ നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച 20 പുതിയ കര്‍ദിനാള്‍മാര്‍ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ അധ്യക്ഷതയിലാണ് കണ്‍സിസ്റ്ററി നടന്നത്. സ്ഥാനാരോഹണകര്‍മ്മത്തില്‍ പാപ്പ നവകര്‍ദിനാള്‍മാരെ സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും മോതിരവും അണിയിച്ചു. നിയമന പത്രവും പാപ്പ പുതിയ കര്‍ദ്ദിനാളുമാര്‍ക്ക് കൈമാറി.

ഭാരതത്തില്‍ നിന്ന് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല, ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി അന്റോണിയോ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാരോഹണം പതിനായിരങ്ങളാണ് തത്സമയം വീക്ഷിച്ചത്. ചടങ്ങിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയും കര്‍ദ്ദിനാളുമാരും എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചു.


പുതിയ കര്‍ദ്ദിനാള്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍നിന്ന്‌

ആര്‍തര്‍ റോഷ് (യുകെ-വത്തിക്കാന്‍ കൂരിയ), ലാസറോ യു ഹ്യുങ് സിക് (സൗത്ത് കൊറിയ-വത്തിക്കാന്‍ കൂരിയ), ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ (സ്‌പെയിന്‍-വത്തിക്കാന്‍ കൂരിയ), ജീന്‍-മാര്‍ക്ക് അവെലീന്‍ (ഫ്രാന്‍സ്), ലെയനാര്‍ദോ ഉള്‍റിക്ക് സ്‌റ്റൈനര്‍ (ബ്രസീല്‍), വിര്‍ജീലിയോ ദ സില്‍വ (ഈസ്റ്റ് ടിമൂര്‍), പൗളോ ചെസാര്‍ കോസ്റ്റ (ബ്രസീല്‍), വില്യം ഗോ സെങ് ചെയ് (സിംഗപ്പൂര്‍), അഡല്‍ബെര്‍ത്തോ മര്‍ത്തീനസ് ഫ്‌ലോറെസ് (പരാഗ്വേ), ജോര്‍ജോ മരെങ്‌ഗോ (മംഗോളിയ), ജോര്‍ജ് ഹെന്റി കര്‍വയാല്‍ (കൊളന്പിയ), അറിഗോ മീലിയോ (ഇറ്റലി), ബിഷപ്പുമാരായ പീറ്റര്‍ ഒക്പലേക്കെ (നൈജീരിയ), റോബര്‍ട്ട് വാള്‍ട്ടര്‍ മക്എല്‍റോയി (യുഎസ്എ), ഓസ്‌കാര്‍ കന്തോനി (ഇറ്റലി), റിച്ചാഡ് കൂയിയ ബാവോബര്‍ (ഘാന), പ്രഫ. ഡോ. ജാന്‍ഫ്രാങ്കോ ഗിര്‍ലാന്ത എസ്.ജെ. (ഇറ്റലി), മോണ്‍. ഫോര്‍ത്തുനാത്തോ ഫ്രെസ്സ (ഇറ്റലി) എന്നിവരാണ് പുതിയ കര്‍ദിനാള്‍മാര്‍.


പുതിയ കര്‍ദിനാള്‍മാര്‍

മൊത്തം 21 പേരുടെ പേരുകളാണ് പാപ്പാ മെയ് 21-ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബെല്‍ജിയത്തിലെ ആര്‍ച്ചുബിഷപ്പ് എമരിറ്റസ് ലൂക്കാസ് വാന്‍ ലൂയ് കര്‍ദ്ദിനാള്‍ സ്ഥാനം സ്വീകരിക്കുകയില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

പുതുതായി 20 പേര്‍ കര്‍ദ്ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടതോടെ കര്‍ദ്ദിനാള്‍സംഘത്തിലെ അംഗസംഖ്യ 229 ആയി ഉയര്‍ന്നു. ഇവരില്‍ 131 പേര്‍ക്കു വോട്ടവകാശമുണ്ട്. പുതിയ കര്‍ദിനാള്‍മാരില്‍ ഏഴു പേര്‍ യൂറോപ്പില്‍നിന്നും ആറു പേര്‍ എഷ്യയില്‍നിന്നുമാണ്. ആഫ്രിക്കയില്‍നിന്ന് രണ്ടു പേരും വടക്കേ അമേരിക്കയില്‍നിന്ന് ഒരാളും മധ്യ, ലാറ്റിന്‍ അമേരിക്കയില്‍നിന്ന് നാലു പേരുമുണ്ട്. ഇവരില്‍ 16 പേര്‍ 80 വയസിനു താഴെയുള്ളവരാണ്. അതിനാല്‍ വോട്ടവകാശമുണ്ട്. നാലു പേര്‍ക്ക് 80 വയസ് കഴിഞ്ഞതിനാല്‍ ഈ അവകാശം ഇല്ല.



നവകര്‍ദ്ദിനാളന്മാരില്‍ മംഗോളിയ, പരഗ്വായ്, സിംഗപ്പൂര്‍, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്. ഈ നാലു രാജ്യങ്ങളില്‍ നിന്ന് ആദ്യമായിട്ടാണ് കര്‍ദ്ദിനാള്‍മാര്‍ ഉണ്ടാകുന്നത്.

സ്ഥാനാരോഹണച്ചടങ്ങിനു ശേഷം ഫ്രാന്‍സിസ് പാപ്പയും നവ കര്‍ദ്ദിനാളുമാരും എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.