തീരദേശ നിയന്ത്രണം: കേരളത്തില്‍ എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകള്‍ക്ക് ഇളവ്; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

തീരദേശ നിയന്ത്രണം: കേരളത്തില്‍ എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകള്‍ക്ക് ഇളവ്; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശ നിയന്ത്രണ മേഖല വ്യവസ്ഥകളില്‍ ഇളവ്. എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ പഞ്ചായത്തുകളെ നിര്‍മാണ നിയന്ത്രണങ്ങളുള്ള സി.ആര്‍ സെഡ് മൂന്നാം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ഇളവുകളുള്ള രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന തീരദേശ മാനേജ്‌മെന്റ് അതോറിറ്റി യോഗം അംഗീകരിച്ചിരുന്നു.

ഇതോടെ മത്സ്യത്തൊഴിലാളികളുടെ ആവാസ സ്ഥലം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് ലഭിക്കും. അതേസമയം ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകള്‍ക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആര്‍ സെഡ് മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതല്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാന്‍ ധാരണയായത്. ഈ മാറ്റത്തിന് ചില നിബന്ധനകള്‍ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. 66 പഞ്ചായത്തുകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്ലാന്‍ ഏര്‍പ്പെടുത്തും.

കേന്ദ്ര ആണവോര്‍ജ വകുപ്പ് സര്‍വേ നടത്തി ധാതു ലവണങ്ങളുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ഭാവിയില്‍ ഖനനം നടത്താനായി അടയാളപ്പെടുത്തുകയും ചെയ്ത മേഖലകള്‍ അടങ്ങുന്ന പഞ്ചായത്തുകളെ സി.ആര്‍ സെഡ് മൂന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റാന്‍ അനുമതി നല്‍കില്ല. ഇത് അനുസരിച്ച് ഈ പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആര്‍.സെഡ് മൂന്നില്‍ത്തന്നെ തുടര്‍ന്നേക്കും.

2011ല്‍ കേന്ദ്രം പുറത്തിറക്കിയ തീരദേശ പരിപാലന നിയമത്തിലാണ് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. തീരദേശ മേഖലയെ സി.ആര്‍ സെഡ് ഒന്നു മുതല്‍ നാലുവരെ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീരുമാനം കേരളത്തിന് നേട്ടമാണെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന പരിസ്ഥിതി സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.

ഇളവ് ലഭിക്കുന്ന പഞ്ചായത്തുകള്‍

ആലപ്പുഴ: അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്.

എറണാകുളം: ചെല്ലാനം, ചേരാനെല്ലൂര്‍, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കല്‍, വരാപ്പുഴ.

കണ്ണൂര്‍: അഴീക്കോട്, ചെറുകുന്ന്, ചിറക്കല്‍, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂല്‍, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.

കാസര്‍കോട്: അജാനൂര്‍, ചെങ്ങള, മോഗ്രല്‍-പുത്തൂര്‍, പള്ളിക്കര, പള്ളൂര്‍പെരിയ, തൃക്കരിപ്പൂര്‍, ഉദുമ.

കോഴിക്കോട്: അത്തോളി, അഴിയൂര്‍, ബാലുശ്ശേരി, ചേളന്നൂര്‍, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂര്‍, മാവൂര്‍, മൂടാടി, നടുവന്നൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, തലക്കുളത്തൂര്‍, തിക്കോടി, തിരുവള്ളൂര്‍, ഉള്ളിയേരി.

മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂര്‍.

തൃശൂര്‍: പാവറട്ടി.

തിരുവനന്തപുരം: ആണ്ടൂര്‍ക്കോണം, ചെങ്കല്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കരുംകുളം, കോട്ടുകാല്‍, മംഗലപുരം, വക്കം, വെങ്ങാനൂര്‍.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

സി.ആര്‍ സെഡ്-1

പുതുതായി ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ല. എന്നാല്‍ കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ പദ്ധതികള്‍, ട്രാന്‍സ്മിഷന്‍ ലൈന്‍ ഉള്‍പ്പടെയുള്ളവ കടന്നു പോകുന്നതിനുള്ള പൈപ്പ് ലൈനുകള്‍ തുടങ്ങിയവ നിര്‍മിക്കാം.

സി.ആര്‍ സെഡ്-2

റോഡുകളുടെയും കെട്ടിടങ്ങളുടെയും കരഭാഗത്തുള്ള പ്രദേശത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കാം. പ്രദേശത്തെ ലോക്കല്‍ ടൗണ്‍ പ്ളാനുകളും രാജ്യത്തെ നിയമങ്ങളും പാലിക്കണം. ഉപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്ലാന്റുകള്‍ നിര്‍മിക്കാം. ഭക്ഷ്യ എണ്ണ, വളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ ഉള്‍പ്പടെ അപകട സാധ്യതയില്ലാത്ത ഉല്‍പന്നങ്ങളുടെ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മിക്കാം.

സി.ആര്‍ സെഡ്-3

കടലില്‍ നിന്ന് കരഭാഗത്തേക്ക് 200 മീറ്ററും ജലാശയങ്ങളില്‍ നിന്ന് കരഭാഗത്തേക്ക് 100 മീറ്ററുമുള്ള പ്രദേശത്ത് ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ല. കെട്ടിടങ്ങളില്‍ നിബന്ധനകളോടെ അറ്റകുറ്റപ്പണി നടത്താം. വേലിയേറ്റ നിരപ്പില്‍ നിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവാസ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സമഗ്രമായ പദ്ധതി പ്രകാരം നിര്‍മിക്കാനും അനുവദിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.