തെരുവുനായകള്‍ ഓടിച്ചിട്ട് കടിയ്ക്കുന്നു; പ്രതിരോധ നടപടികള്‍ മെല്ലെ മെല്ലെ

 തെരുവുനായകള്‍ ഓടിച്ചിട്ട് കടിയ്ക്കുന്നു; പ്രതിരോധ നടപടികള്‍ മെല്ലെ മെല്ലെ

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പ്. വളര്‍ത്തു നായ്ക്കളുടെയും ചത്ത നായക്കളുടെയും ഉള്‍പ്പടെ 300 സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ തെരുവ് നായ്ക്കള്‍ ഓടിച്ചിട്ട് കടിക്കുമ്പോഴും സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

പൂച്ച ഉള്‍പ്പടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായെന്നാണ് പരിശോധന ഫലം. വന്ധ്യംകരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുളള പ്രധാന കാരണം.

പേവിഷബാധയേറ്റ് 20 പേര്‍ മരിച്ചതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കൂടി വെളിപ്പെടുന്നു. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുകയാണ്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 300 സാംപിളുകള്‍ പരിശോധനയ്‌ക്കെടുത്തതില്‍ 168ലും പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റീവ്.

നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുകയും കൃത്യമായ ഇടവേളകളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുകയും ചെയ്താല്‍ മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂ. മരിച്ച 20ല്‍ ആറു പേര്‍ക്കു വളര്‍ത്തുനായകളുടെ കടിയാണ് അപകടമായത്.

വളര്‍ത്തു മൃഗങ്ങളുടെ കുത്തിവയ്പിലുണ്ടായ അലംഭാവവും ഇവയ്ക്കിടയില്‍ പേവിഷബാധയ്ക്ക് ഇടയാക്കി. പേവിഷബാധയുള്ള തെരുവുനായകളുടെ എണ്ണം നിയന്ത്രിച്ചാല്‍ മാത്രമേ മറ്റു വളര്‍ത്തു മൃഗങ്ങളിലും വൈറസ് ബാധ തടയാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.