രാജ്പഥ് ഇനി കര്‍ത്തവ്യ പഥ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

രാജ്പഥ് ഇനി കര്‍ത്തവ്യ പഥ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിഖ്യാതമായ രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യ പഥ് എന്നറിയപ്പെടും. പേര് മാറ്റം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക യോഗമാണ് പുനര്‍ നാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്പഥ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയുള്ള സ്ഥലമാണ് ഇനി കര്‍ത്തവ്യ പഥ് എന്നറിയിപ്പെടുക.

ബ്രിട്ടീഷ് ഭരണ കാലത്ത് ഭരണാധികാരി ജോര്‍ജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്‌സ് വേ എന്ന് പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്പഥ് ആയി മാറി.

കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍ നിന്നും സെന്റ് ജോര്‍ജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയര്‍ത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്‌സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.