കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് മൂന്നാറില്‍ വില്ല പ്രോജക്‌ടെന്ന് ഇഡി കുറ്റപത്രം

കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് മൂന്നാറില്‍ വില്ല പ്രോജക്‌ടെന്ന് ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് മൂന്നാറില്‍ വില്ല പ്രോജക്‌ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങളാണ് ഇഡി സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസാണ് മറ്റൊന്ന്.

അബ്ദുള്‍ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും സംസ്ഥാനത്തെ മറ്റ് പിഎഫ്‌ഐ നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ വില്ല പ്രോജക്ട് ആരംഭിച്ചു എന്നതാണ് കുറ്റം. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷന്‍ പ്രസിഡന്റ് കൂടിയായിരുന്ന അബ്ദുള്‍ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജന്‍സി ആരോപിക്കുന്നു.

പിഎഫ്‌ഐയുമായി ബന്ധമുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന് യുഎഇയില്‍നിന്ന് 34 ലക്ഷം രൂപ കൈമാറിയതും എസ്ഡിപിഐ പ്രസിഡന്റ് എം.കെ. ഫൈസിക്ക് രണ്ടുലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗങ്ങളിലൂടെ 19 കോടി എത്തിച്ചതും ഇദ്ദേഹമാണെന്നാണ് ഇഡിയുടെ ആരോപണം. പ്രഫ. ജോസഫിന്റെ കൈവെട്ട് കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്ത പിഎഫ്‌ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം അഷറഫ് ഖാദിര്‍ അബുദാബിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദര്‍ബാര്‍ റെസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് പിഎഫ്‌ഐയുടെ വിദ്യാര്‍ഥിസംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പന്‍ എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും പിന്നീട് ഉള്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.