അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

കൊച്ചി: തീവ്രവാദ പ്രവര്‍ത്തനം സാമ്പത്തിക ക്രമക്കേട് കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതികളുടെ ഭാഗത്ത് കടുത്ത നിസഹകരണമാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റ് നടത്തിയതായ ചോദ്യങ്ങളോടാണ് പ്രതികള്‍ നിസഹകരണം പുലര്‍ത്തുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപുകളും ഫോണുകളും തിരുവനന്തപുരം സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോണ്‍ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ ചോദ്യം ചെയ്യലും സമാന്തരമായി നടക്കുന്നുണ്ട്.

അതേസമയം കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഗൂഡാലോചനയുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് എന്‍ഐഎ ഹിറ്റ്ലിസ്റ്റ് പിടിച്ചെടുത്തത്. ഈ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.

വിശദാംശങ്ങള്‍ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുറത്തുവിടേണ്ടെന്ന തീരുമാനം. ഏതൊക്കെ നേതാക്കളാണ് ഹിറ്റ്ലിസ്റ്റില്‍ ഉള്ളതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 1404 പേര്‍ അറസ്റ്റിലായി. മലപ്പുറം ജില്ലയില്‍ ഇന്നലെ 17 പേര്‍ കൂടി അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 834 പേരാണ് കരുതല്‍ തടങ്കലിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.