ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്നവർക്കുളള മാർഗ്ഗനിർദ്ദേശങ്ങള്‍ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തി ദോഹ ഇന്ത്യന്‍ എംബസി. രാജ്യത്തേക്ക് തിരികെയെത്തുന്നവർക്കായി ഖത്തർ നല്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.https://covid19.moph.gov.qa/en/travel-and-return-policy/pages/default.aspx എന്ന വെബ്സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
സന്ദർശകരായി രാജ്യത്ത് എത്തുന്നവർ തിരികെ പ്രവേശിക്കുന്നതിന്‍റെ മൂന്ന് ദിവസം മുന്‍പെങ്കിലും https://www.ehteraz.gov.qa ല്‍ രജിസ്ട്രർ ചെയ്യണം. രജിസ്ട്രേഷനില്ലെങ്കില്‍ വിസിറ്റർ വിസ, വിസ ഓണ്‍ അറൈവലില്‍ രാജ്യത്തേക്ക് പ്രവേശന അനുമതിയുണ്ടായിരിക്കില്ല. ജിസിസി പൗരന്മാർക്കും ഖത്തറില്‍ താമസ വിസയുളളവർക്കും ഇത്റാസില്‍ മുന്‍കൂട്ടി രജിസ്ട്രേഷന്‍റെ ആവശ്യമില്ല.
ഇഹ്തറാസ് അനുമതിയോടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആറ് വയസിന് മുകളിലുളളവർ യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവെന്ന് ഉറപ്പിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറിനുളളിലെ റാപിഡ് ആന്‍റിജന്‍ പരിശോധന നടത്തിയിരിക്കണം.
ആറ് വയസിന് മുകളിലുളള പൗരന്മാരും താമസക്കാരും രാജ്യത്ത് എത്തിയതിന് ശേഷം 24 മണിക്കൂറിനുളളില്‍ ഏതെങ്കിലും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി റാപിഡ് പിസിആർ പരിശോധന നടത്തണം.
5 വയസിന് താഴെയുളളവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി സാധാരണ സന്ദർശക വിസ നല്‍കുന്നത് നവംബർ ഒന്നുമുതല്‍ ഖത്തർ താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഖത്തർ ഐഡിയുളളവർക്കും ഹയാ കാർഡുളളവർക്കുമാണ് രാജ്യത്തേക്ക് പ്രവേശന അനുമതി. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം ഖത്തറിലേക്ക് എത്താനെന്നും ഇന്ത്യന്‍ എംബസി ഓർമ്മിപ്പിക്കുന്നു.
വിമാനത്താവളങ്ങളിലെ ആശയകുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഒക്ടോബർ 31 വരെ രാജ്യത്തേക്ക് എത്തുന്നവർ നടപടിക്രമങ്ങളെല്ലാം പാലിച്ചുവേണം എത്താനെന്നും എംബസി ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26