വത്തിക്കാനിലെ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനില്‍ മലയാളി വൈദികനും; ഏഷ്യയില്‍ നിന്നുള്ള ഏക അംഗം

വത്തിക്കാനിലെ  ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനില്‍ മലയാളി വൈദികനും; ഏഷ്യയില്‍ നിന്നുള്ള ഏക അംഗം

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ വാര്‍ത്താ വിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനില്‍ മലയാളി വൈദികനും. ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി നിയമിച്ച ഉപദേശകരില്‍ സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോ സന്യാസാംഗവും കണ്ണൂര്‍ ആലക്കോട് സ്വദേശിയുമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ സാമൂഹ്യ സമ്പര്‍ക്ക വിഭാഗം എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് ഫാ. ജോര്‍ജ് പ്ലാത്തോട്ടം. രണ്ട് അംഗങ്ങളെയും ഫാ. ജോര്‍ജ് ഉള്‍പ്പെടെ പത്ത് ഉപദേശകരെയുമാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.

ഇറ്റലിയില്‍നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡോ. ഐവാന്‍ മാഫെയിസ്, ബ്രസീലില്‍ നിന്നുള്ള ബിഷപ്പ് ഡോ. വാള്‍ഡിര്‍ ജോസ് ദെ കാസ്‌ട്രോ എന്നിവരാണ് സമിതിയിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. സമിതിയിലെ ഉപദേശകരില്‍ ഏഷ്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് ഫാ. ജോര്‍ജ്.

പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവന്‍ വാര്‍ത്താവിനിമയ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി 2015 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ രൂപീകരിച്ചത്.

മാധ്യമ പരിശീലകനും പത്രപ്രവര്‍ത്തകനും കമ്യൂണിക്കേഷന്‍ വിദഗ്ധനുമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടം 2019 മുതല്‍ ഏഷ്യന്‍ കത്തോലിക്കാ റേഡിയോ സര്‍വീസായ എഫ്എബിസി ഒഎസിയുടെ മേധാവിയാണ്.

ഡോണ്‍ബോസ്‌കോ സഭയുടെ ഗോഹട്ടി പ്രോവിന്‍സ് അംഗമായ അദ്ദേഹത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേര്‍ണലിസത്തിലും മാസ്റ്റേഴ്‌സ് ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ഡോക്ടറേറ്റുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.