ന്യൂഡല്‍ഹി: അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തരുത്.
പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പദവികള്‍ രാജിവെക്കണം. ആര്‍ക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ശശി തരൂരിനും പ്രചാരണം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പിസിസി പ്രസിഡന്റുമാര്‍ക്ക് തിരഞ്ഞെടുപ്പ് അഥോറിട്ടി ചെയര്‍മാന്‍ മധുസുദനന്‍ മിസ്ത്രി നിര്‍ദ്ദേശം നല്‍കി.
വോട്ടര്‍മാരായ പിസിസി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം. പിസിസി അധ്യക്ഷന്‍മാര്‍ യോഗം വിളിക്കരുത്. ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനും വോട്ടര്‍മാരെ കൂട്ടമായി കൊണ്ടു വരുന്നതിനും വിലക്കുണ്ട്.
വീഴ്ച വരുത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. അച്ചടക്ക നടപടികള്‍ സ്വീകരിക്കും.പരസ്പരം ദുഷ് പ്രചരണം നടത്തുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണം.അത്തരം നടപടി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും.
അതിനിടെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഇരു സ്ഥാനാര്‍ത്ഥികളും ഊര്‍ജ്ജിതമാക്കി. ഹൈദരബാദിലെത്തിയ തരൂര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട് മുതല്‍ പ്രചരണം തുടങ്ങാനാണ് ഖാര്‍ഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26