'ശ്രീദേവി'യുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊക്കി; നൂറിലേറെ പേജുള്ള ചാറ്റുകള്‍ അന്വേഷണ സംഘം പരിശോധിക്കും

'ശ്രീദേവി'യുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊക്കി; നൂറിലേറെ പേജുള്ള ചാറ്റുകള്‍ അന്വേഷണ സംഘം പരിശോധിക്കും

കൊച്ചി: ഇലന്തൂരിലെ നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാന്‍ ഉപയോഗിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം വീണ്ടെടുത്തു. ഇയാളുടെ മൂന്നു വര്‍ഷത്തെ ഫെയ്‌സ്ബുക്ക് ചാറ്റുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. നൂറിലേറെ പേജുകള്‍ വരുന്ന ചാറ്റുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയില്‍ കുടുങ്ങിയിരുന്നോ എന്നും അന്വേഷിക്കും.

2019 മുതല്‍ പ്രതി ശ്രീദേവി എന്ന പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ഭഗവല്‍ സിങ്ങുമായി അടുപ്പമുണ്ടാക്കുന്നത്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫിയെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. ഇയാള്‍ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ലെങ്കിലും ഫെയ്‌സ്ബുക്കില്‍ കൂടി കൂടുതല്‍ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

പ്രതികള്‍ മറ്റാരെയെങ്കിലും ഇത്തരത്തില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിന് ആശങ്കയുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തില്‍ ശ്രമിക്കുക. ഇവരുമായി സ്ഥിരമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടവരെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരില്‍ ആരെയെങ്കിലും കാണാതായി എന്ന പരാതിയുണ്ടോ എന്നും അന്വേഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.